തിരുവനന്തപുരം: ഹൊസങ്കടി, മഞ്ചേശ്വരം റെയിൽവേ ഒാവർബ്രിഡ്ജുകൾക്കായി റെയിൽവേയുടെ അനുമതി തേടിയിട്ടുണ്ടെന്നും അംഗീകാരം കിട്ടുന്ന മുറയ്ക്ക് ഭൂമിയേറ്റെടുക്കൽ നടപടി തുടങ്ങുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഹൊസങ്കടി റെയിൽവെ ഒാവർബ്രിഡ്ജിനായി 40.64 കോടി രൂപയും മഞ്ചേശ്വരം ഒാവർബ്രിഡ്ജിനായി 40.40 കോടി രൂപയും കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുണ്ട്. ആർ.ബി.ഡി.സി.കെ ആണ് നിർവ്വഹണ ഏജൻസി.
എൻ .എച്ച് 66 ന്റെ വീതി കൂട്ടൽ പ്രവൃത്തി നടക്കുന്നതിനാൽ ഈ ഒാവർബ്രിഡ്ജുകളുടെ അലൈൻമെന്റ് പരിഷ്‌കരിക്കണമെന്ന് ദേശീയപാതാ അതോറിറ്റി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ദേശീയപാതാ അതോറിറ്റിയുടേയും ആർ.ബി.ഡി.സി.കെയുടേയും പ്രതിനിധികൾ ഒക്ടോബർ 18 ന് സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്. ഇതനുസരിച്ചുള്ള ദേശീയപാതാ അതോറിറ്റിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് ജനറൽ അറേഞ്ച്‌മെന്റ് ഡ്രോയിംഗ് തയ്യാറാക്കി റെയിൽവേയ്ക്ക് സമർപ്പിച്ച് അംഗീകാരം നേടുകയും വേണം.
ഉപ്പളയിൽ കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷനാണ് നിർവ്വഹണ ചുമതല. പദ്ധതിയുടെ ജനറൽ അലൈൻമെന്റ് ഡ്റോയിംഗിന് റെയിൽവേ അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. അതിർത്തി കല്ലുകൾ സ്ഥാപിച്ച് തഹസിൽദാറും റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. ആവശ്യമായ കണ്ടിനൻസി ചാർജ്ജ് കൈമാറിയിട്ടുണ്ട്. സാമൂഹ്യ ആഘാത പഠനത്തിനായി ഏജൻസിയെ നിശ്ചയിച്ച് തുടർനടപടികൾ പുരോഗമിക്കുകയാണെന്നും എ .കെ .എം അഷറഫ് എം. എൽ .എയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |