നീലേശ്വരം: 54 വർഷത്തിനുശേഷം നീലേശ്വരം പാലം പുതുക്കി പണിയുന്നു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി പുതിയ പാലം പണിയുന്നതിന് മണ്ണുപരിശോധന തുടങ്ങി. നിലവിലെ പാലത്തിന് ഇരുവശത്തും ദിവസങ്ങളായി ഇതിന്റെ സന്നാഹങ്ങൾ നടന്നുവരുന്നുണ്ട്. ഇതു പൂർത്തിയായതോടെ തിങ്കളാഴ്ച രാവിലെയാണു പരീക്ഷണ പൈലിംഗ് തുടങ്ങിയത്.
1957ൽ ഇ. എം .എസ് സർക്കാറിന്റെ കാലത്ത് പണിത പാലമാണ് ഇവിടെയുള്ളത്. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ചു നേരത്തെ പരാതികളും ഉയർന്നിരുന്നു. 29 വർഷത്തിനിടക്ക് 1996ൽ പാലം അടിമുടി ബലപ്പെടുത്തിയിരുന്നു. പാലത്തിന്റെ തൂണുകളിലെയും പാർശ്വഭിത്തികളിലെയും വിള്ളലുകൾ ചൂണ്ടിക്കാട്ടി വീണ്ടും പരാതി ഉയർ ന്നതോടെ ഒരു തവണ കൂടി തൂണുകൾ ബലപ്പെടുത്തി. പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ കുലുക്കവും ശബ്ദ വ്യത്യാസവും അനുഭവപ്പെടാറുണ്ടായിരുന്നു.
ദേശീയപാത ആറു വരിയാകുമ്പോൾ പുതിയ പാലം പണിയുമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ദേശീയപാത വികസനം നീണ്ടു പോയതോടെ പാലം നിർമ്മാണവും നീണ്ടു പോയി. നീലേശ്വരം പാലത്തിനൊപ്പം നിർമ്മിച്ച കാര്യങ്കോട് പാലവും പാതയുടെ വികസനത്തിന്റെ ഭാഗമായി പുതുക്കി പണിയുന്നുണ്ട്.
ദേശീയപാത വികസനത്തിന്റെ രണ്ട് റീച്ചുകളുടെ ചുമതലയുള്ള ഹൈദ്രാബാദ് ആസ്ഥാനമായ മേഘ എൻജിനീയറിംഗ് ആൻഡ് ഇൻഫ്രാ സ്ട്രെക്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പൈലിംഗ് നടക്കുന്നത്. ചട്ടഞ്ചാൽ മുതൽ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റ് വരെയുള്ള ഭാഗം ഉൾപ്പെടുന്ന ചട്ടഞ്ചാൽ നീലേശ്വരം, റെയിൽവേ ഗേറ്റ് മുതൽ തളിപ്പറമ്പ് വരെ നീളുന്ന നീലേശ്വരം- തളിപ്പറമ്പ് റീച്ചുകളുടെ ചുമതലയാണ് ഈ കമ്പനിക്ക്. 2 റീച്ചുകളിലായി തെക്കിൽ, നീലേശ്വരം, കാര്യംകോട്, പെരുമ്പ, കുപ്പം എന്നിങ്ങനെ 5 മേജർ പാലങ്ങളാണ് പണിയുന്നത്. തലപ്പാടി- ചട്ടഞ്ചാൽ എന്ന മറ്റൊരു റീച്ച് കൂടി ദേശീയപാത വികസനത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |