കണ്ണൂർ:വനിതാ ശിശുവികസന വകുപ്പിന് കീഴിൽ രൂപീകരിച്ച വിധവ ഹെൽപ്പ് ഡസ്ക്കിൽ മൂന്ന് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 907 വനിതകൾ.മറ്റ് വരുമാനങ്ങളൊന്നുമില്ലാത്ത ഈ വിഭാഗത്തിന്റെ ഉന്നമനം മുൻനിർത്തി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്നതിന്റെ പൈലറ്റ് പദ്ധതി എന്ന നിലയിൽ കണ്ണൂരിൽ മികച്ച പ്രതികരണമാണ് ഹെൽപ് ഡസ്കിന് ലഭിക്കുന്നത്.
.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴിയും അംഗൺവാടികൾ വഴിയും വിധവകളുടെ വിവരങ്ങൾ ശേഖരിച്ചാണ് ഹെൽപ് ഡസ്ക് പ്രവർത്തനം തുടങ്ങിയത്. .മൂന്നുമാസം മുൻപായിരുന്നു ഇതിന്റെ രൂപീകരണം.ഇതിനോടകം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.ജില്ലാ കളക്ടറാണ് പദ്ധതിയുടെ ചെയർമാൻ.ഇന്നർവീൽ ക്ലബ്ബ് ഒഫ് കാനന്നൂർ എന്ന വനിതാ ഒാർഗനൈസേഷനും ഹെൽപ്പ് ഡസ്ക്കിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
ഉയർത്തിയെടുക്കാൻ നാല് പദ്ധതികൾ
ഒരുക്കം,ജ്വാല,അമേയ ,ഒപ്പം എന്നിങ്ങനെ നാല് പദ്ധതികളും വിധവകളെ മുഖ്യധാരയിലെത്തിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുണ്ട്.
ഒരുക്കം
വിധവകൾക്ക് സ്വയംതൊഴിൽസംരംഭങ്ങൾ നടത്താൻ പ്രോത്സാഹനം
ജ്വാല
സംരക്ഷണം നൽകുന്ന നിയമങ്ങളെ കുറിച്ചും സൈബർ നിയമങ്ങളെ കുറിച്ചും അവബോധമുണ്ടാക്കൽ
അമേയ
കമ്പ്യൂട്ടർ പരിശീലനം, സാങ്കേതിക പരീശിലനം
ഒപ്പം
പുനർവിവാഹത്തിന് താൽപ്പര്യമുള്ള വിധവകൾക്ക് മികച്ച പങ്കാളിയെ കണ്ടെത്തുന്നതിനുള്ള സഹായം
മികച്ച പ്രതികരണം
വിധവകളുടെ പുനവിവാഹം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഒപ്പം പദ്ധതിയിലേക്ക് പുരുഷൻമാരുടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്.50 പേരാണ് ഫോണിലൂടെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചത്.അതിൽ മൂന്നു പേർ പൊലീസ് വെരിഫിക്കേഷനടക്കമുള്ള നടപടികൾ പൂർത്തിയാക്കി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പുനർവിവാഹത്തിന് തയ്യാറായി പത്തു വിധവകളാണ് മുന്നോട്ട് വന്നിട്ടുള്ളത്.വിവാഹത്തിന് തയ്യാറായി മുന്നോട്ട് വന്നിട്ടുള്ള മറ്റ് പുരുഷൻമാരുടെ പൊലീസ് വെരിഫിക്കേഷനും മറ്റും പൂർത്തിയായാൽ ജനുവരിയിൽ വിവാഹങ്ങൾ നടത്താനാണ് അധികൃതരുടെ തീരുമാനം.ഈ മാസം 31 വരെ പേര് രജിസ്റ്റർ ചെയ്യാം.
വിധവകളെ സ്വയം പര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിധവ ഹെൽപ്പ് ഡസ്ക് ആരംഭിച്ചത്. നിയമ അവബോധവും സാങ്കേതിക പരിജ്ഞാനവും ഒപ്പം താൽപ്പര്യമുള്ളവർക്ക് പുനർവിവാഹത്തിനുള്ള സഹായവും നൽകി അവർക്ക് സാമൂഹിക ഉന്നമനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.-
പി.സുലജ ,വുമൺസ് പ്രൊട്ടക്ഷൻ ഓഫീസർ,കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |