ഇരിട്ടി: ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിൽ ഉൾപ്പെട്ട സ്ഥലത്താണെന്ന് കാട്ടി തുടക്കത്തിൽ തന്നെ ഉടക്കുവച്ച കർണാടക കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ തുറന്നുനൽകാനുള്ള കേരളത്തിന്റെ തീരുമാനത്തിനും ഉടക്കിട്ടു. പ്രത്യേകചടങ്ങുകളൊന്നും തന്നെയില്ലാതെ ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാലം തുറന്നുകൊടുക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ തങ്ങളെ അറിയിച്ചില്ലെന്ന കർണാടക പരിഭവമുന്നയിച്ചതോടെ മണിക്കൂറുകൾക്കുള്ളിൽ തീരുമാനം മാറ്റുകയായിരുന്നു.
ഇന്ന് ഉച്ചക്ക് ഒരുമണിക്ക് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന കെ.എസ്.ടി.പിയുടെ അറിയിപ്പ് ഇന്നലെ രാവിലെ 11 മണിയോടെ തിരുത്തുകയായിരുന്നു. തങ്ങളുടെ കൂടി അതിർത്തി പങ്കിടുന്ന പാലം തങ്ങളെ അറിയിക്കാതെ കേരളം തുറന്നുകൊടുക്കുന്നതിൽ കർണാടക അധികൃതർ കടുത്ത എതിർപ്പ് അറിയിക്കുകയായിരുന്നു.
മന്ത്രിയും ജനപ്രതിനിധികളുമടക്കം പാലത്തിലൂടെ നടന്ന് മറുകരയിൽ എത്തുന്ന ലളിതമായ ഉദ്ഘാടനമായിരുന്നു നിശ്ചയിച്ചിരുന്നത്. സണ്ണി ജോസഫ് എം.എൽ.എ ഉൾപ്പെടെ മേഖലയിലെ ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും വ്യാഴാഴ്ച വൈകിട്ടും വെള്ളിയാഴ്ച രാവിലെയുമായി കെ.എസ്.ടി.പിയിൽ നിന്നും ഫോൺ വഴി ക്ഷണം ലഭിച്ചിരുന്നു.എന്നാൽ ഇന്നലെ രാവിലെ 11മണിയോടെ കെ.എസ്.ടി.പി ചീഫ് എൻജിനീയറുടെ ഓഫീസിൽ നിന്നും ഉദ്ഘാടനം മാറ്റിവച്ചതായുള്ള അറിയിപ്പുമെത്തി.
തുടക്കത്തിൽ വൻ എതിർപ്പ്
മാക്കൂട്ടം ചുരം അന്തർ സംസ്ഥാന പാതയിൽ കേരള -കർണാടകാ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൂട്ടുപുഴയിൽ പുതിയപാലം നിർമ്മാണം തുടക്കം തൊട്ട് വിവാദത്തിലായിരുന്നു. കേരളത്തിന്റെ ഭാഗത്തുള്ള രണ്ട് സ്പാനുകളുടെ പ്രവൃത്തി ഏതാണ്ട് പൂർണ്ണമായപ്പോഴാണ് കർണാടക വനംവകുപ്പ് തടസ്സവാദവുമായി എത്തിയത്.. പാലത്തിന്റെ മറുകര തങ്ങളുടെ അധീനതയിൽപ്പെട്ട ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽപെട്ട സ്ഥലമാണെന്നും ഇവിടെ കർണാടകത്തിന്റെ നിയമാനുസൃതമായ അനുമതിയില്ലാതെ നിർമ്മാണം നടത്തരുതെന്നും കാണിച്ച് ഇവർ കെ.എസ്.ടി.പി ക്ക് കത്തുനല്കി. ഇതോടെ മൂന്ന് വർഷം മുടങ്ങിക്കിടന്ന പ്രവൃത്തി കഴിഞ്ഞ ജനുവരിയിലാണ് പുനരാരംഭിക്കാനായത്.
ദേശീയ വനംവന്യജീവി ബോർഡിന്റെ അന്തിമ അനുമതിക്കൊപ്പം കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതം മുന്നോട്ട് വച്ച് ചില നിർദ്ദേശങ്ങളും അംഗീകരിച്ചുകൊണ്ടാണ് നിർത്തിവച്ച പണി പുനരാരംഭിച്ചത്.
പാലം കടന്നപ്പോൾ മറന്നോ?
തുടക്കത്തിൽ നേരിട്ട പ്രതിസന്ധി പരിഹരിക്കാൻ കൂർഗ് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികൾ ഇടപെട്ടിരുന്നു. എന്നിട്ടും പാലം തുറന്നുകൊടുക്കുന്ന അറിയിക്കാത്തതാണ് കർണാടകയെ പ്രകോപിപ്പിച്ചത്. കർണാടക വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതിക്കായി വീരാജ്‌പേട്ട എം.എൽ.എ കെ.ജി. ബൊപ്പയ്യ ഉൾപ്പെടെയുള്ളവർ നടത്തിയ പരിശ്രമം കണ്ടില്ലെന്ന് നടിച്ച് കേരള പൊതുമരാമത്ത് വകുപ്പും കെ.എസ്.ടി.പിയും ഏകപക്ഷീയമായി ഉദ്ഘാടനം നിശ്ചയിച്ചുവെന്നാണ് കർണാടകയുടെ പരാതി. വീരാജ്പേട്ട എം.എൽ.എ ഓഫീസ് തങ്ങളുടെ അതൃപ്തി കെ.എസ്.ടി.പിയെ അറിയിക്കുകയും ചെയ്തു.
വളവുപാറ റോഡിൽ ആറു പാലങ്ങളായി; ഇനി എരഞ്ഞോളി മാത്രം
രണ്ട് റീച്ചായി നവീകരണം നടക്കുന്ന തലശ്ശേരി മുതൽ വളവുപാറ വരെ വരുന്ന 55 കിലോമീറ്റർ കെ.എസ്.ടി.പി റോഡിൽ ഏഴ് പാലങ്ങളാണ് പുതുക്കി പണിയുന്നത്. ഇതിൽ ഇരിട്ടി, ഉളിയിൽ, കളറോഡ്, കരേറ്റ, മെരുവമ്പായി പാലങ്ങൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു. ഏറ്റവും വലുതും നിർമ്മാണത്തിൽ ഏറേ പ്രതിസന്ധികൾ തീർത്തതുമായ ഇരിട്ടി പാലം പോലും ഒരു ചടങ്ങുകളുമില്ലാതെയാണ് തുറന്നുകൊടുത്തത്. കൂട്ടുപുഴ പാലവും പൂർത്തിയായതോടെ ഇനി ശേഷിക്കുന്നത് എരഞ്ഞോളി പാലം മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |