SignIn
Kerala Kaumudi Online
Friday, 26 April 2024 8.05 AM IST

വ്രതശുദ്ധിയിൽ ആചാരനിഷ്ഠയോടെ രാജരാജേശ്വരന്റെ അരി എഴുന്നള്ളത്ത്

rajerajeswara
രാജരാജേശ്വര ക്ഷേത്രത്തിലേക്ക് നിവേദ്യത്തിനുള്ള അരി കാൽനടയായി എത്തിക്കുന്നു

പട്ടുവം: ആചാരനിഷ്ഠയും വ്രതശുദ്ധിയും മുറുകെ പിടിച്ച് മുറതെറ്റാതെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് നിവേദ്യത്തിനുള്ള അരി എഴുന്നള്ളത്ത്. കയ്യത്തെ വയലുകളിൽ നിന്നാണ് ക്ഷേത്രത്തിലേക്ക് നിവേദ്യത്തിന് അരിയെത്തുന്നത്. പുത്തലത്ത്, വാര്യമ്പത്ത്, എടവത്ത്,​ ചെറുവോടൻ എന്നീ തറവാട്ടുകാർക്ക് മാത്രമാണ് ഈ അരിയെഴുന്നള്ളത്തിനുള്ള അവകാശം. ഒരു പുത്തരി ആഘോഷം മുതൽ അടുത്ത പുത്തരി ദിവസം വരെ ഒരു തറവാട്ടുകാർ അരി എഴുന്നള്ളിക്കും. തുടർന്ന് മാറിമാറി ഇത് തുടരും. ഒരു വർഷം 12 സംക്രമ ദിവസമാണ് അരി എഴുന്നള്ളിപ്പ് .

കയ്യം നാഗക്ഷേത്രത്തിനടുത്തുള്ള വാര്യമ്പത്ത് ഭാസ്‌കരനാണ് ഈ സംക്രമദിവസം അരിയുമായി ക്ഷേത്രത്തിലെത്തിയത്. ഇന്ത്യൻ ആർമിയിൽ ഓപ്പറേഷൻ തീയേറ്റർ ടെക്‌നീഷ്യനായി റിട്ടയർ ചെയ്ത ആളാണ് ഭാസ്‌കരൻ.

അരിയുമായി പോകുന്നവർ കുളിച്ചു ശുദ്ധമായി ഈറനോടെ മുണ്ട് ദേവിരിയാക്കി കോത്തുടുക്കണം. മുണ്ടിന് മുകളിൽ വീരാളിപ്പട്ടുചുറ്റും. പാദരക്ഷയില്ലാതെ ക്ഷേത്രത്തിലേക്ക് ഏഴ് കിലോമീറ്റ‌ർ നടക്കണം. നീളമുള്ള ഓലക്കുട കൈയിലുണ്ടാകും. വഴിയിൽ സംസാരിക്കാനോ, തിരിഞ്ഞുനോക്കുകയോ പാടില്ല. വഴിയിൽ ചില ഇടങ്ങളിൽ എത്തുമ്പോൾ ഇവർ പ്രത്യേക ശബ്ദമുണ്ടാക്കണം. ക്ഷേത്ര സന്നിധിയിൽ എത്തിയാൽ അരി അളവിനായി തന്ത്രി കിത്തിരിപ്പുണ്ടാകും. അനുഷ്ഠാനം പൂർത്തിയായാൽ തിരിച്ചുവീട്ടിലെത്തി ഭക്ഷണം കഴിയ്ക്കാം.
ഉരലിൽ കുത്തിയുള്ള നെല്ലാണ് നേരത്തെ ഉപയോഗിച്ചു വന്നരുന്നത്.

നിവേദ്യസമർപ്പണത്തിന് പിന്നിലുണ്ട് ഒരുകഥ

കയ്യത്തെ അരി രാജരാജേശ്വര ക്ഷേത്രത്തിലെ നിവേദ്യമായതിന് പിന്നിൽ ഒരു നാട്ടൈതീഹ്യവുമുണ്ട്.

രാജരാജേശ്വരന് കയ്യത്തെ വയലുകൾ ഏറെ പ്രിയപ്പെട്ടതാണെന്നും ഇത് സ്വന്തമാക്കുന്നതിനായി തന്റെ വാഹനം നന്ദീശ്വരനെ വയലിലേക്ക് വിട്ടുവെന്നുമാണ് കഥ. കാളയെത്ത് കൃഷി നശിപ്പിക്കുന്നത് പതിവായപ്പോൾ കർഷകർ കാവൽ നിന്ന് ഇത് കണ്ടുപിടിച്ചു. പക്ഷേ,​ ഭീമാകാരവും പാൽനിറവുമുള്ള എരുതിനെ കണ്ട് ഇതൊരു സാധാരണ കാളയല്ലെന്ന് അവർ തിരിച്ചറിഞ്ഞു. ഇതിനെ പിന്തുടർന്നപ്പോൾ ഒരു സമതലത്തിൽ എരുത് നിന്നു. ഈ സ്ഥലമാണത്രെ പിന്നീട് പാലെരുത് പറമ്പെന്നും പാലേരിപ്പറമ്പെന്നും അറിയപ്പെട്ടത്.

രാജരാജേശ്വര സന്നിധിയിലേക്കാണ് കാള തിരിച്ചുപോയതെന്ന് മനസിലാക്കിയ കർഷകർ പ്രശ്നചിന്ത നടത്തി ഭഗവാന്റെ മോഹം തിരിച്ചറിഞ്ഞു. തുടർന്ന് വയലുകളെല്ലാം ചിറക്കൽ കോവിലകം വഴി തളിപ്പറമ്പ് ക്ഷേത്ര വകയിലേക്കു മാറുകയും അന്നത്തെ ശാസനം അനുസരിച്ചാണ് പാടത്തെ കാവൽക്കാരായ തറവാട്ടുകാർ പരമ്പരാഗതമായി അരി എഴുന്നള്ളിക്കുന്നതെന്നുമാണ് വിശ്വാസം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.