കണ്ണൂർ: സ്‌കാനിംഗ് നടത്താൻ സോണോളജിസ്റ്റില്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി.രണ്ടു വർഷമായി ഇതുമൂലം അൾട്രാ സ്‌കാനിംഗ് മെഷീൻ ഉപയോഗിക്കാതെ കിടക്കുകയാണ്. ഉപയോഗിക്കാത്തതിനാൽ ഇത് പ്രവർത്തനക്ഷമമല്ലാതായെന്നാണ് വിവരം .
ദിനം പ്രതി നൂറുകണക്കിന് രോഗികൾ സ്‌കാനിംഗിനായി എത്തുന്നുണ്ട്. ഗൈനക്കോളജിസ്റ്റുകളും സർജ്ജന്മാരും ദിവസം 50 പേർ വീതം സ്‌കാൻ ചെയ്യാനായി നിർദ്ദേശം നൽകുന്നുണ്ട്. ഇവരെല്ലാം വലിയ തുക മുടക്കി സ്വകാര്യ ലാബുകളെ ആശ്രയിക്കുകയാണിപ്പോൾ. ജില്ലാ ആശുപത്രിയിൽ 300 രൂപ നൽകി നടത്തേണ്ട അൾട്രാ സ്‌കാനിംഗിന് സ്വകാര്യ ലാബുകളിൽ 800 മുതൽ 3000 രൂപ വരെ ഫീസ് നൽകണം. സോണോളജിസ്റ്റ് ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപെട്ടിരുന്നെങ്കിലും ആരോഗ്യവകുപ്പ് ഇതുവരെ മുഖവിലക്കെടുത്തിട്ടില്ല. ട്രെയിനിംഗ് കഴിഞ്ഞ ഡോക്ടർമാർ ജില്ലാ ആശുപത്രിയിലുണ്ടെങ്കിലും പ്രത്യേക നിയമനമില്ലാത്തതിനാൽ അവർ സ്‌കാനിംഗ് നടത്താൻ തയാറാകുന്നുമില്ല.
സി.ടി സ്‌കാൻ മെഷീനും പ്രവർത്തനരഹിതം
ആശുപത്രിയിലെ സി.ടി സ്‌കാൻ മെഷീനും മൂന്നു മാസമായി പണിമുടക്കിലാണ്. കാലപ്പഴക്കം കൊണ്ടും ദൈനംദിന ഉപയോഗം കൊണ്ടും കഴിഞ്ഞ ഒക്ടോബർ പകുതിയോടെ മെഷീൻ പണിമുടക്കി. ട്യൂബ് തകരാറായെന്ന നിഗമനത്തിൽ താൽകാലിക ട്യൂബ് ഘടിപ്പിച്ചെങ്കിലും പ്രവർത്തനക്ഷമമായില്ല.അനുയോജ്യമായ ട്യൂബ് ലഭിക്കാത്തതാണ് മെഷീൻ പ്രവർത്തനക്ഷമമാകാത്തതെന്നാണ് സാങ്കേതിക വിദഗ്ദർ പറയുന്നത്. പഴയ മെഷീൻ നന്നാക്കുന്നതിലും നല്ലത് പുതിയൊരണ്ണം വാങ്ങുന്നതാണെന്ന വിലയിരുത്തലിലാണ് ആശുപത്രി അധികൃതർ. രണ്ട് കോടി രൂപയാണ് പുതിയ മെഷീനുള്ള ചെലവ്. സർക്കാർ നിരക്കിൽ സി.ടി സ്‌കാൻ സംവിധാനമുള്ള ഏക ആശുപത്രിയാണ് കണ്ണൂർ ജില്ലാ ആശുപത്രി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |