കേളകം: വയനാട്ടിലെ പരമ്പരാഗത പയറിനമായ 'കൊളത്താട'യ്ക്ക് മലയോരത്ത് മികച്ച വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് വെളളൂന്നി ഹരിത സ്വാശ്രയ സംഘം . കേളകം കൃഷി ഓഫീസർ കെ.ജി.സുനിലിന്റെ മാർഗനിർദ്ദേശപ്രകാരമാണ് സ്വാശ്രയസംഘത്തിൽ അംഗങ്ങളായ ജോയി പനച്ചിക്കൽ, എൻ.ആർ.പ്രകാശൻ, രാജു തോമസ്, എൻ.ആർ.ശിവദാസൻ എന്നിവർ ഏറെ സവിശേഷതകളുള്ള ഈ പയറിനം പരീക്ഷിച്ചത്.
ആദ്യ വിളവെടുപ്പോടെ മുഴുവൻ പയറും വിറ്റുപോയതിനാൽ അടുത്ത കൃഷിക്കുള്ള തയ്യാറെടുപ്പിലാണിവർ.പയറിനൊപ്പം കാബേജ്, പച്ചമുളക്, പടവലം, തക്കാളി, മരച്ചീനി, മധുരക്കിഴങ്ങ് തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ടെങ്കിലും കൊളത്താടയാണ് തങ്ങളുടെ താരമെന്ന് കർഷകർ പറയുന്നു.
കേളകത്ത് കൃഷി ഓഫീസറായി വന്നപ്പോളാണ് വയനാടിന്റെ സ്വന്തം കൊളത്താട പയർ മലയോരത്ത് കൃഷി ചെയ്യാനുള്ള പരീക്ഷണത്തിന് കെ.ജി.സുനിൽ മുതിർന്നത്. വയനാട്ടിൽ ജോലി ചെയ്യുമ്പോഴാണ് കുറഞ്ഞ ചെലവിൽ കൂടുതൽ വിളവ് ലഭിക്കുന്ന ഈ നാടൻ കുറ്റിപ്പയർ ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വെളളൂന്നി ഹരിത സ്വാശ്രയ സംഘം കഴിഞ്ഞ വർഷമാണ് പയർ കൃഷി തുടങ്ങിയത്. തുടക്കം.കുറ്റിപ്പയറായതുകൊണ്ട് കൃഷിച്ചെലവ് വളരെ കുറഞ്ഞു. വിജയിച്ചതിനാൽ ഇക്കൊല്ലം ഒന്നര ഏക്കറിലാണ് ഈ കർഷകർ ഇക്കുറി പയർ കൃഷി ചെയ്തത്. വിളവെടുപ്പ് സമയത്ത് തന്നെ കിലോഗ്രാമിന് 60 രൂപ വില കിട്ടി.
പരമ്പരാഗത കുറ്റിപ്പയറായതുകൊണ്ട് ചിലവ് വളരെക്കുറവും ഉല്പാദനം കൂടുതലുമാണ്. മറ്റു പച്ചക്കറികളെ അപേക്ഷിച്ച് കൊളത്താട പയറിന് ആവശ്യക്കാരേറെയാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വരുമാനവും നേടാം.
ജോയി പനച്ചിക്കൽ
കേളകം വെളളൂന്നിയിലെ കർഷകൻ
എളുപ്പം,ഗുണമേറെ
90 ദിവസം കൊണ്ട് മികച്ച വിളവ്
ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം
ഏറെ രുചികരം
ചാണകം ഉൾപ്പെടെയുള്ള ജൈവവളം മാത്രം മതി
സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മികച്ച വിളവ്
അറിയാം കൊളത്താടയെ
വയനാട് തവിഞ്ഞാൽ പഞ്ചായത്ത് കൊളത്താടയിലെ കർഷകർ പരമ്പരാഗതമായി കൃഷി ചെയ്തു വന്നിരുന്ന പയറിനം.മുപ്പതു സെന്റീമീറ്റർ നീളവും വലുപ്പമേറിയ മണികളുമുള്ള പയറിന് രോഗ പ്രതിരോധശേഷിയും കൂടുതലാണ്. 25 സെന്റിൽ നിന്നും 2 ക്വിന്റൽ വരെ വിളവ് ലഭിക്കും. തടങ്ങൾ തമ്മിലുള്ള അകലം ഒരു മീറ്റർ അകലം വേണം.2019ൽ കൃഷിമന്ത്രിയായിരുന്ന വി.എസ്.സുനിൽകുമാർ മുൻകൈയെടുത്ത് പരമ്പരാഗത വിത്തിനമായി അംഗീകരിക്കാനുള്ള നടപടിയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |