കാഞ്ഞങ്ങാട്: ദുരിതം അനുഭവിച്ചുതീർക്കുന്ന എൻഡോസൾഫാൻ ഇരകൾക്ക് ലഭിക്കുന്ന തുച്ഛമായ പെൻഷനിൽവരെ കൈവച്ച് ഉദ്യോഗസ്ഥർ. സാമൂഹ്യ സുരക്ഷാമിഷനാണ് എൻഡോസൾഫാൻ ഇരകൾക്ക് പെൻഷൻ നൽകുന്നത്. തീർത്തും കിടപ്പിലായവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും പ്രതിമാസം 2200 രൂപയിൽ അഞ്ഞൂറു രൂപ കുറച്ചാണ് നിലവിൽ വിതരണം ചെയ്യുന്നത്.
കഴിഞ്ഞ ഏതാനും വർഷമായി 1700 രൂപയാണ് ഇവർക്ക് ലഭിക്കുന്നത്. ബാക്കി 500 രൂപ ആർക്കുപോയി എന്നതു സംബന്ധിച്ച് ആർക്കും ഒരു വിവരവുമില്ല. 2013 മുതലാണ് കുറവ് അനുഭവപ്പെടുന്നത്.രോഗികൾക്ക് വികലാംഗപെൻഷൻ കൂടി ലഭിക്കുന്നുണ്ടെന്ന കാരണം പറഞ്ഞാണ് വെട്ടിക്കുറവ് വരുത്തിയതെന്നാണ് വിശദീകരണം
. 2500 ഓളം രോഗികൾക്ക് 1700 വച്ച് നിലവിൽ പെൻഷൻ ലഭിച്ചു വരുന്നത്. നേരത്തെയുള്ള ഡിവൈഎഫ്‌ഐ നേതൃത്വം സുപ്രീം കോടതിയിൽ നിന്ന് എൻഡോസൾഫാൻ ഇരകൾക്ക് മാന്യമായ പുനരധിവാസം ഉറപ്പ് വാങ്ങിയിരുന്നു. അതു പ്രകാരം 3710 രോഗികൾക്ക് 5 ലക്ഷം രൂപ വീതം ലഭിക്കണം. എന്നാൽ ഇതുവരെയായി നാലു പേർക്കു മാത്രമേ 5 ലക്ഷം ധനസഹായം ലഭിച്ചുള്ളൂ. 2017 മുതൽ ലിസ്റ്റിലുള്ള ചിലർക്കെങ്കിലും
സാമൂഹ്യ സുരക്ഷാപെൻഷനും ലഭിച്ചു തുടങ്ങിയിട്ടില്ല.
കേൾക്കുന്നില്ല സർക്കാർ
എൻഡോസൾഫാൻ ഇരകൾക്ക് നൽകിവരുന്ന സാമൂഹ്യ സുരക്ഷാ പെൻഷനിൽ വെട്ടിക്കുറവ് വരുത്തിയത് പുനഃസ്ഥാപിക്കണമെന്ന് ഏറെ കാലമായി ആവശ്യപ്പെട്ടു വരികയാണ്.ഇതുവരെയുംഅനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് എൻഡോസൾഫാൻ പീഡിത മുന്നണി കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറഞ്ഞു.എൻഡോസൾഫാൻ സെൽ കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ചപ്പോൾ പീഡിത മുന്നണി ചെയർമാൻ മുനീസ അമ്പലത്തറ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തിയത് സ്വാഗതാർഹമാണ് .ഇനിയുള്ള സെൽ യോഗങ്ങളിൽ രോഗികളുടെ പ്രയാസങ്ങൾ അവതരിപ്പിക്കാൻ ആളുള്ളതിന്റെ ആശ്വാസം ഇപ്പോഴുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |