പേരാവൂർ: കൊട്ടിയൂർ അമ്പായത്തോട്ടിലും പാൽചുരത്തും പന്ന്യാംമലയിലും സായുധരായ മാവോയിസ്റ്റുകൾ തമ്പടിക്കുന്നതായി പൊലീസ് സ്ഥിരീകരണം. മാവോയിസ്റ്റ് നേതാവ് മൊയ്തീൻ, കവിത, രമേഷ്, ജിഷ എന്നിവരാണ് ഇവിടുത്തെ വീടുകളിലെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളുടെ ചിത്രം വീട്ടുകാർക്ക് കാണിച്ച് ആരൊക്കെയാണ് വന്നതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ശനിയാഴ്ച്ച രാത്രി ഏഴരയോടെ മൊയ്തീന്റെ നേതൃത്വത്തിലുള്ള നാലംഗ മാവോവാദി സംഘമാണ് പന്ന്യാംമലയിലെ തുണ്ടുതറ കാർത്തികേയന്റെ വീട്ടിലെത്തിയത്. അപ്പോൾ കാർത്തികേയന്റെ ഭാര്യ ഉഷ മാത്രമെ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ആദ്യം രണ്ട് സ്ത്രീകൾ വീടിനുള്ളിലേക്ക് കടന്നു വരികയും തങ്ങളെ അറിയാമോ എന്ന് ചോദിക്കുകയും മാവോയിസ്റ്റുകളാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ആയിരുന്നുവെന്ന് ഉഷ പറഞ്ഞു. നാലു മണിക്കൂറിലധികം ഇവരുടെ വീട്ടിൽ ചെലവഴിച്ച സംഘം കെ റെയിൽ പദ്ധതി അനാവശ്യമാണെന്നും തോക്കുകൾ ഉഷയെ കാണിച്ച് പരിചയപ്പെടുത്തുകയും ചെയ്തു. സംഘത്തിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണുണ്ടായിരുന്നതെന്നും ഉഷ പൊലീസിനോട് പറഞ്ഞു.
തുടർന്ന് ഭക്ഷ്യസാധനങ്ങൾ വാങ്ങിയാണ് മടങ്ങിയത്. വീടിനുള്ളിൽ എത്തിയ സമയം മുതൽ മൂന്നു ഫോണും പവർബാങ്കും ഒരു ലാപ്‌ടോപ്പും ഇവർ ചാർജ്ജ് ചെയ്തിരുന്നതായും ഉഷ പറഞ്ഞു. തോക്കുധാരികളായ ഇവർ മലയാളത്തിലാണ് സംസാരിച്ചത്.
മാവോവാദി സംഘത്തെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു. മാവോവാദികൾ പന്ന്യാംമലയിലെ വീട്ടിലെത്തി ഭക്ഷ്യസാധനങ്ങൾ സംഭരിച്ച് മടങ്ങിയ സംഭവത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കൊട്ടിയൂരിൽ ഒരാഴ്ചയ്ക്കുള്ളിൽ മൂന്നിടങ്ങളിലാണ് മാവോവാദികൾ എത്തിയത്. കാർത്തികേയന്റെ വീടിനു പുറകുവശം വനമാണ്. ഇതുവഴിയാണ് അവർ പോയതെന്ന് ഉഷ പറഞ്ഞു. സംഭവത്തിൽ കാർത്തികേയൻ, ഭാര്യ ഉഷ എന്നിവരുടെ മൊഴി പൊലീസ് വീട്ടിലെത്തി രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |