കാഞ്ഞങ്ങാട്: അകാലത്തിൽ പൊലിഞ്ഞ ബാലചിത്രകാരൻ ആദിത്യന്റെ കുടുംബത്തിനായി ജനകീയ സമിതി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം 25ന് വൈകിട്ട് മൂന്നിനു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ .ബിന്ദു നിർവഹിക്കുമെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
നെല്ലിത്തറ സരസ്വതി വിദ്യാമന്ദിറിനടുത്താണ് വീട് .മുൻ നഗരസഭാദ്ധ്യക്ഷൻ വി.വി.രമേശൻ ചെയർമാനും സാമൂഹിക പ്രവർത്തകൻ എം.കെ.വിനോദ് കുമാർ ജനറൽ കൺവീനറും ദുർഗാ ഹയർസെക്കൻഡറി സ്‌കൂൾ പ്രഥമദ്ധ്യാപകൻ ടി.വി.പ്രദീപ്കുമാർ ഖജാൻജിയുമായാണ് കമ്മിറ്റി രൂപീകരിച്ചത്. സ്വാമി മുക്താനന്ദ വീടിന്റെ ആദ്യകല്ല് പാകി .കെ.ദാമോദരൻ ആർക്കിടെക്ടാണ് വീടുനിർമ്മാണം ഏറ്റെടുത്തത്. മനം കവരുന്ന വാസ്തുഭംഗിയോടെ മാസങ്ങൾക്കുള്ളിൽ വീടുപണി പൂർത്തിയാക്കി.
വാർത്താ സമ്മേളനത്തിൽ വി.വി.രമേശൻ, സുകുമാരൻ പെരിയച്ചൂർ, പല്ലവ നാരായണൻ , എം.കെ. വിനോദ് കുമാർ,പി.എം നാസർ.ബി.മുകുന്ദ പ്രഭു, ടി .വി. പ്രദീപ് കുമാർ, എന്നിവർ പങ്കെടുത്തു.
നാട്ടിൻപുറത്തെ ക്ലബ്ബുകൾ മുതൽ സംസ്ഥാന ഗവർണറിൽ നിന്നുവരെ സമ്മാനങ്ങൾ നേടിയ കുഞ്ഞുചിത്രകാരന്റെ കുടുംബം താമസിക്കുന്ന പൊളിഞ്ഞു വീഴാറായ ക്വാർട്ടേഴ്‌സിന്റെ മൂലയിൽ സമ്മാനങ്ങളത്രയും ചാക്കിൽ കെട്ടിയാണ് സൂക്ഷിച്ചിരുന്നത്.ആദിത്യന്റെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ സ്‌കൂളിന്റെ മുൻകൈയിൽ കാഞ്ഞങ്ങാട്ടെ ജനകീയ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
നിറങ്ങളുറങ്ങിയ വീട്
ദുർഗാഹയർസെക്കൻഡറി സ് കൂളിലെ പത്താം തരം വിദ്യാർത്ഥിയായിരുന്നു ചിത്രങ്ങളിൽ വിസ്മയ ലോകം തീർത്ത ആദിത്യൻ. 2021 ഏപ്രിൽ 26-നാണ് ആദിത്യന്റെ അകാല വേർപാട്. ചെറുപ്രായത്തിനിടെ നൂറുകണക്കിന് ചിത്രങ്ങൾക്ക് ജീവൻ നൽകിയ പ്രതിഭ. സ്‌കൂളിന്റെ പടി കടക്കും മുമ്പെ സമ്മാനങ്ങൾ വാങ്ങിയ കുട്ടി എൽപി ,യു പി ,ഹൈസ്‌കൂൾ വിഭാഗങ്ങളിലാിയ സംസ്ഥാനതലത്തിലടക്കം സമ്മാനങ്ങൾ വാരിക്കൂട്ടി. വനം വകുപ്പിന്റേതുൾപ്പെടെ സംസ്ഥാന തലത്തിൽ ഒരു പിടി ഒന്നാം സമ്മാനങ്ങൾ. പ്രകൃതി സൗന്ദര്യത്തെ ആവാഹിച്ച മനസ്സും വരയും .ചിത്രകലാ ക്യാമ്പുകളിൽ മുതിർന്നവർക്കൊപ്പം ഇടം നേടിയിരുന്നു ആദിത്യൻ. കഥാകാരൻ ഡോ. അംബികാസുതൻ മാങ്ങാടിൻറെ കഥയിലേക്കു വരെ ആദിത്യന്റെ വര കടന്നുചെന്നു. കഴിഞ്ഞ വർഷം 10 ാം ക്ലാസ്സിൽ അഞ്ചുപരീക്ഷ എഴുതി. ആറാമത്തെ പരീക്ഷാദിനത്തിലാണ് ആദ്യത്യന് പനി ബാധിച്ചത്. ജില്ലാ ആശുപത്രിയിൽ എത്തിച്ച് മണിക്കൂറുകൾക്കകം മരണം സംഭവിച്ചു.ഒരു നിർദ്ധന കുടുംബത്തിലെ മൂന്നു ആൺതരികളിൽ ഒരാളായിരുന്നു ആദിത്യൻ ,അർജ്ജുൻ, അഭിമന്യു എന്നിവരാണ് സഹോദരങ്ങൾ .ആലാമിപ്പള്ളിയിലെ ഇടുങ്ങിയ ക്വാർട്ടേഴ്‌സ് മുറിയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പത്താംതരം കഴിഞ്ഞ് ശില്പനിർമ്മാണത്തിലേക്കിറങ്ങാൻ തീരുമാനിച്ചിരിക്കെയായിരുന്നു ആ കുരുന്നു പ്രതിഭയുടെ വിടവാങ്ങൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |