SignIn
Kerala Kaumudi Online
Friday, 26 April 2024 10.36 PM IST

കെ.പി.കുമാരൻ പറയുന്നു 'ഗ്രാമവൃക്ഷത്തിലെ കുയിൽ" കുമാരനാശാനെ ഇരുട്ടിൽ നിറുത്തിയവർക്കുള്ള മറുപടി

madhyamam
കെ.പി കുമാരനും ഭാര്യ എം. ശാന്തമ്മ പിള്ളയും മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു

കണ്ണൂർ:"എൺപത്തിമൂന്ന് കഴിഞ്ഞ എനിക്ക് ഇനി സിനിമയെടുക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഇതെന്റെ അവസാനത്തെ സിനിമയാണ്. മഹാകവി കുമാരനാശാനെ ഇരുട്ടിൽ നിറുത്തിയ ഒരു വിഭാഗം പ്രമാണിമാർക്കുള്ള മറുപടിയാണ് ' ഗ്രാമവൃക്ഷത്തിലെ കുയിൽ" . രണ്ട് പതിറ്റാണ്ട് കാലം കൊണ്ട് വലിയ കാര്യങ്ങൾ ചെയ്ത വ്യക്തിയാണ് കുമാരനാശാൻ .അത്തമൊരു മനുഷ്യനെ വേണ്ട രീതിയിൽ സ്മരിക്കാൻ മലയാളത്തിന് കഴിഞ്ഞിട്ടില്ല. തമസ്കരിക്കപ്പെട്ട കുമാരനാശാനെ പുതുതലമുറയിലെത്തിക്കാനുള്ള ശ്രമം കൂടിയാണ് ഈ സിനിമ"- കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംവിധായകൻ കെ.പി.കുമാരൻ .

കുമാരനാശാന്റെ നൂറ്റിയമ്പതാം ജന്മദിനത്തിന്റെ ഭാഗമായി അടുത്ത മാസം കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിൽ സിനിമ പ്രദർശനത്തിനെത്തും.ഇനി സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു കഴിഞ്ഞു. പണമോ പ്രശസ്തിയോ ഒന്നും പ്രതീക്ഷിച്ചല്ല ഞാനടങ്ങുന്ന തലമുറ അര നൂറ്റാണ്ട് മുമ്പ് സിനിമയിലേക്കിറങ്ങിയത്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുകയെന്ന ഉദ്ദേശ്യം മാത്രമാണ് അന്നുണ്ടായിരുന്നത്. അങ്ങനെ കുറച്ച് നല്ല സിനിമകൾ ചെയ്യാൻ കഴിഞ്ഞുവെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ലോകം ആദരിക്കുന്ന മഹാകവിയായ കുമാരനാശാന്റെ ജീവിതം സിനിമയാക്കാൻ ഇറങ്ങിത്തിരിച്ചത്.

കുമാരനാശാന്റെ കാവ്യജീവിതത്തിലെ വലിയ വഴിത്തിരിവാണ് ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന കാവ്യം. എസ്. എൻ.ഡി.പി യോഗത്തിന്റെ സ്ഥാപക സെക്രട്ടറിയായി 15 വർഷം പൂർത്തിയാക്കിയ കാലം. കവിതയിലെ കുയിൽ കുമാരനാശാനും വൃക്ഷം എസ്. എൻ.ഡി.പി യോഗവും വൃക്ഷചുവട്ടിലെ മുനി നാരായണ ഗുരുവുമായിരുന്നു.ടാഗോർ ബംഗാളിന് നൽകിയതെന്താണോ അതു തന്നെയാണ് ആശാൻ മലയാളിക്കും നൽകിയത്. നിരൂപകൻ ജോസഫ് മുണ്ടശേരി മാത്രമാണ് ആശാനെ തിരിച്ചറിഞ്ഞ് വിപ്ളവത്തിന്റെ ശുക്രനക്ഷത്രമെന്ന് വിശേഷിപ്പിച്ചത്.

എന്നെ അറിയുന്നവർ ചുരുക്കം

കുമാരൻ എന്ന സിനിമക്കാരനെ പുതുതലമുറയിലുള്ള ചലച്ചിത്ര പ്രവർത്തകർക്ക് അത്ര പരിചയം കാണില്ല.അതുകൊണ്ടു തന്നെ സിനിമയുമായി ഇറങ്ങുമ്പോൾ എത്ര പേർ സഹകരിക്കുമെന്ന് എനിക്ക് തന്നെ നല്ല നിശ്ചയമുണ്ടായിരുന്നു. എങ്കിലും ഞാൻ പിറകോട്ട് പോയില്ല. വർഷങ്ങൾക്ക് മുമ്പ് മനസ്സിൽ ആഗ്രഹിച്ചതാണ്. കുമാരനാശാന്റെ ജീവിതം സിനിമയാക്കണമെന്നത്.

മലയാള സിനിമയിൽ നവീന ഭാവുകത്വത്തിന് തുടക്കം കുറിച്ച ചലച്ചിത്രകാരൻമാരിൽ ഒരാളായ കെ.പി.കുമാരൻ അടൂരിന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ സഹരചയിതാവായാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. റോക്ക്,അതിഥി, തോറ്റം, രുഗ്മിണി, ആകാശ ഗോപുരം തുടങ്ങി പത്തോളം ചിത്രങ്ങൾ മാത്രമാണ് അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ നിന്നും പിറവിയെടുത്തത്.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയായ കുമാരൻ തിരുവനന്തപുരത്ത് വട്ടിയൂർക്കാവിലാണ് താമസിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.