കണ്ണൂർ: കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. മാത്യു കുന്നപ്പള്ളി കേരള കോൺഗ്രസ് എമ്മിലേക്ക്. കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരളാ കോൺഗ്രസ് ജെ ജില്ലാ പ്രസിഡന്റ്, കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച മാത്യു കുന്നപ്പള്ളി പത്രക്കുറിപ്പിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്.
പാർട്ടി ചെയർമാൻ പി.ജെ. ജോസഫിനെതിരേ രൂക്ഷമായ വിമർശനമാണ് വാർത്താകുറിപ്പിൽ മാത്യു കുന്നപ്പള്ളി ഉന്നയിച്ചിരിക്കുന്നത്. കേരളാ കോൺഗ്രസ് പാർട്ടിയെ പടുത്തുയർത്തുന്നതിന് ചോരയും നീരും നൽകിയ നൂറുകണക്കിന് പാർട്ടി പ്രവർത്തകരെ അവഗണിച്ച്, ഏകാധിപത്യ മനോഭാവത്തിൽ മനംനൊന്ത് പ്രവർത്തകർ പാർട്ടി വിടുമ്പോൾ പി.ജെ. ജോസഫ് നിഷ്‌ക്രിയമായി നോക്കി നിൽക്കുകയാണെന്ന് കുന്നപ്പള്ളി ആരോപിച്ചു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ പ്രസക്തി എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. യു.ഡി.എഫിൽ നിന്നുകൊണ്ട് എൽ.ഡി.എഫിലേക്കും കേരളാ കോൺഗ്രസ് എമ്മിലേക്കും ചേക്കേറാൻ പാർട്ടി നേതൃത്വം നടത്തിയ ശ്രമങ്ങൾ പൂർണ്ണമായി പരാജയപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കേരളാ കോൺഗ്രസ് എമ്മിനെ അവിശ്വസിച്ചതും കേരളാ കോൺഗ്രസ് ജോസഫിനെ അമിതമായി വിശ്വസിച്ചതുമാണ് യു.ഡി.എഫിന്റെ പരാജയത്തിന് കാരണം. വിജയസാദ്ധ്യതയുള്ള സീറ്റുകളിൽ ദുർബല സ്ഥാനാർത്ഥികളെ നിർത്തി വിജയസാദ്ധ്യത ഇല്ലാതാക്കിയെന്നും അഡ്വ. മാത്യു കുന്നപ്പള്ളി ആരോപിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള നിരവധി പ്രവർത്തകർ തന്റെ കൂടെ കേരള കോൺഗ്രസ് എമ്മിലേക്ക് വരുമെന്നും അഡ്വ. മാത്യു കുന്നപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |