എക്സൈസ് ഉദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ സി. ഐ.ടി.യു സമരത്തിലേക്ക്
കണ്ണൂർ:പ്രതിസന്ധിയിലായ കള്ള് ചെത്ത് വ്യവസായത്തെ തക
ക്കാൻ ചില എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന് ആക്ഷേപം.ഇല്ലാത്ത നിയമങ്ങൾ പറഞ്ഞ് കള്ളഷാപ്പുകളുടെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്നാണ് വ്യവസായികൾ പറയുന്നത്. ബാറുകൾ യഥേഷ്ടം പ്രവർത്തിക്കാൻ അനുമതി നൽകുമ്പോഴാണ് തങ്ങൾക്കെതിരെ ഇരട്ടത്താപ്പ് കാട്ടുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
ബിവറേജുകളിൽ നിന്നും മദ്യം വാങ്ങി പുറത്ത് ചില്ലറ വിൽപ്പന നടത്തുന്നതിനെതിരെ അധികൃതർ നടപടിയെടുക്കാത്തത് കള്ളുഷാപ്പിലെ വിൽപ്പനയെ സാരമായി ബാധിക്കുന്നുണ്ട്.ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും വ്യവസായികൾ പറഞ്ഞു.തൊഴിലാളിക്ഷാമമുൾപ്പെടെ മേഖലയാകെ പ്രതിസന്ധിയിൽ നീങ്ങുമ്പോഴാണ് അധികൃതരുടെ നടപടി കൂടുതൽ വെല്ലുവിളിയാകുന്നത്.
നിലവിൽ പുതിയ തലമുറയൊന്നും തന്നെ കള്ളുചെത്ത് മേഖലയിലേക്ക് വരുന്നില്ല.തൊഴിലാളികൾക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ടെങ്കിലും കള്ള് ഉത്പ്പാദനത്തിലെ കുറവ് ഷാപ്പുകളുടെ നടത്തിപ്പിനെ ബാധിച്ചു. മറ്റൊരു വിഭാഗം കള്ളുചെത്ത് ഉപേക്ഷിച്ച് തൊഴിലുറപ്പ് ജോലിക്കും മറ്റും പോയി തുടങ്ങി.ജില്ലയിൽ നിലവിൽ 3000ൽ താഴെ ചെത്ത് തൊഴിലാളികൾ മാത്രമാണുള്ളത്. 383 ഓളം കള്ളുഷാപ്പുകളുമുണ്ട്.എന്നാൽ പുതിയതായി കള്ളുഷാപ്പ് അനുവദിക്കുന്ന സ്ഥിതിയില്ലെന്നാണ് ആരോപണം.സർക്കാർ ലൈസൻസോടെ നടത്തുന്ന ഷാപ്പുകളുടെ എണ്ണവും കുറവാണ്.വിദേശ മദ്യഷാപ്പുകൾ അടുത്തടുത്തായി തുറന്നിടുന്നതോടെ കള്ളുഷാപ്പുകളിലേക്ക് ആവശ്യക്കാരെത്തുന്നില്ലെന്നും ഉടമകൾ പറയുന്നു.
ബോർഡുണ്ട് ; പ്രവർത്തനമില്ല
യൂണിയനുകളുടെ അടക്കം നിർദേശത്തെ തുടർന്ന് കള്ളിന്റെ ഉത്പ്പാദനവും വിൽപ്പനയും നിയന്ത്രിക്കുന്നതിന് കള്ള് ചെത്ത് വ്യവസായ ബോർഡ് രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല.ഒരു വർഷം മുൻപമാണ് ബോർഡ് രൂപീകരിച്ചത്.ഈ വർഷം ബോർഡ് യാഥാർത്ഥ്യമാകുമെന്നും പരമ്പരാഗത വ്യവസായമെന്ന നിലയിൽ കള്ള് വ്യവസായത്തെ സംരക്ഷിച്ച് കാലോചിതമാക്കുകയും ശുദ്ധമായ കള്ള് ഉപഭോക്താക്കളിലെത്തിക്കുമെന്നും എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു.ഉത്പ്പാദനം കൂടിയ സ്ഥലങ്ങളിൽ നിന്നും സംഭരിച്ച് ആവശ്യമുള്ള മറ്റ് സ്ഥലങ്ങളിലേക്കെത്തിക്കുകയും കള്ളിൽ നിന്നും മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സംരംഭങ്ങൾ ആരംഭിക്കുകയും അധികമായി ലഭിക്കുന്ന കള്ള് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഏപ്പെടുത്തുമെന്നും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
എക്സൈസ് ഓഫീസ് മാർച്ച് ഇന്ന്
കള്ള് ചെത്ത് വ്യവസായം തകർക്കുന്ന ചില എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ചും സംരക്ഷണം ആവശ്യപ്പെട്ടും കള്ള്ചെത്ത് വ്യവസായ ഫെഡറേഷൻ (സി.ഐ.ടി.യു) എക്സൈസ് ഓഫീസിലേക്ക് സംസ്ഥാന വ്യാപകമായി മാർച്ച് നടത്തും.കണ്ണൂർ എക്സൈസ് കമ്മിഷണർ ഒാഫീസിലേക്കുള്ള മാർച്ച് രാവിലെ പത്തിന് സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിക്കും.
ഇല്ലാത്ത നിയമങ്ങൾ പറഞ്ഞ് കള്ളഷാപ്പുകളുടെ പ്രവർത്തനം തടസപ്പെടുത്തുകയാണ് ചില ഉദ്യോഗസ്ഥർ തൊഴിലാളി ക്ഷാമമുൾപ്പെടെ മേഖലയാകെ പ്രതിസന്ധിയിൽ നീങ്ങുമ്പോഴാണ് അധികൃതരുടെ ഈ നടപടി.ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കും.
ടി.വി.രവീന്ദ്രൻ,സെക്രട്ടറി ,കള്ള്ചെത്ത് വ്യവസായ ഫെഡറേഷൻ (സി.ഐ.ടി.യു)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |