ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും സമുദായി ഭട്ടതിരിപ്പാടിന്റെയും പടിഞ്ഞീറ്റ നമ്പൂതിരിയുടെയും നേതൃത്വത്തിൽ പാരമ്പര്യ ഊരാളന്മാർ ഉൾപ്പെടുന്ന സംഘം രഹസ്യകാനന വഴികളിലൂടെ നടന്ന് മന്ദംചേരിയിലെ കൂവപ്പാടത്തു നിന്നും കൂവയിലയിൽ തീർത്ഥം ശേഖരിച്ച് മണിത്തറയിൽ സ്വയംഭൂവിൽ അഭിഷേകം ചെയ്യുന്നതാണ് നീരെഴുന്നള്ളത്തിലെ പ്രധാന ചടങ്ങ്
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് നാളെ കൊട്ടിയൂരിൽ നടക്കും.പതിനൊന്നു മാസത്തോളം മനുഷ്യർക്ക് പ്രവേശനമില്ലാതിരുന്ന അക്കരെ സന്നിധിയിലേക്ക് ആദ്യമായി സ്ഥാനികരും അടിയന്തിരക്കാരും പ്രവേശിക്കുന്നത് ഇടവമാസത്തിലെ മകം നാളിൽ നടക്കുന്ന നീരെഴുന്നള്ളത്തിനാണ്.15ന് നെയ്യാട്ടത്തോടെ ഉത്സവത്തിന് തുടക്കമാവും. 16ന് നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്തിന് ശേഷമാണ് സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശനമുള്ളത്.
ഉത്സവത്തിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിൽ താത്കാലിക കയ്യാലകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഉത്സവകാലത്തേക്ക് മാത്രമായി ഓല, കമുക് തുടങ്ങിയവ ഉപയോഗിച്ച് നാല്പതിലധികം കയ്യാലകൾ നിർമ്മിക്കുന്നത്. ബാവലിപ്പുഴയിലെ വെള്ളം തടഞ്ഞ് അക്കരെ സന്നിധാനത്തിലെത്തിക്കുന്നതിനുള്ള ബാവലിച്ചിറയും പുഴയ്ക്ക് കുറുകെ മണൽച്ചാക്കുകൾ നിറച്ച് താത്കാലിക നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ഭക്തർക്കായി പാർക്കിംഗും വിശ്രമമുറികളടക്കം എല്ലാവിധ സൗകര്യങ്ങളും ഒരുങ്ങുകയാണെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |