കണ്ണൂർ: കാറിൽ വിൽപനക്കെത്തിച്ച എം.ഡി.എം.എയുമായി അറസ്റ്റിലായ കുറുവ സ്വദേശി ആരിഫിന് കോടികളുടെ മയക്കുമരുന്ന് കടത്തിയകേസിൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതി കണ്ണൂർ സിറ്റി സ്വദേശി നിസാമുമായി ബന്ധമുള്ളതായി സൂചന. ആരിഫിന് നിസാമുമായി വളരെ അടുത്ത സുഹൃത്ത് ബന്ധമുള്ളതായി പൊലീസ് പറഞ്ഞു.
ലഹരിക്കടത്തിൽ ആരിഫിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. വ്യാഴാഴ്ചയാണ് പ്രഭാത് ജംഗ്ഷനിൽ വച്ച് നാല് ഗ്രാം എം.ഡി.എം.എയുമായി ആരിഫ് പിടിയിലാവുന്നത്. ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ വിൽപനയ്‌ക്കെത്തിച്ചതെന്ന് ആരിഫ് പൊലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. ബംഗളൂരുവിലെ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോഴാണ് പൊലീസ് ആരിഫിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചത്. ഇതിൽ നിന്ന് നിസാമുമായി അടുത്ത ബന്ധമുള്ളതായി കണ്ടെത്തുകയായിരുന്നു. ലഹരിക്കടത്തുമായി ആരിഫിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാർച്ച് ഏഴിന് കണ്ണൂരിൽ ഒരു കോടിയിലേറെ വിലയുള്ള മയക്കുമരുന്നുമായി അഫ്‌സൽ -ബൾക്കീസ് ദമ്പതികൾ പിടിയിലായതോടെയാണ് നഗരത്തിലെ വൻമയക്കുമരുന്ന് വിതരണ റാക്കറ്റുകളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചത്. പാർസലായി അയച്ച മയക്കുമരുന്ന് ട്രാവൽ ഏജൻസി ഓഫീസിൽ നിന്നും വാങ്ങാനെത്തിയപ്പോഴായിരുന്നു ഇവരുടെ അറസ്റ്റ്. ഇവരെ ചോദ്യം ചെയ്തതോടെ മയക്കുമരുന്ന് കേസിലെ അന്താരാഷ്ട്രബന്ധം കണ്ടെത്തി. തുടർന്ന് സംഭവുമായി ബന്ധപ്പെട്ട് രണ്ട് നൈജീരിയൻ സ്വദേശികളടക്കം ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |