കണ്ണൂർ: കല്യാണത്തിന് നവവധുവും മുല്ലപ്പൂ കണ്ട് കൊതിക്കേണ്ട. കിലോയ്ക്ക് വില 1200 രൂപയാണ് . അതും കിട്ടാനില്ലാത്ത അവസ്ഥ. കല്യാണ സീസണായതോടെ മുല്ലപ്പൂവിനായി നെട്ടോട്ടമാണിപ്പോൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇതു റെക്കാർഡ് വിലയാണെന്ന് വ്യാപാരികൾ പറയുന്നു.
മൈസൂർ, കോയമ്പത്തൂർ ഭാഗങ്ങളിൽ നിന്നു വരുന്ന മണമില്ലാത്ത കാക്കട മുല്ലയുടെ വിലയാണിത്. മണമുള്ളതിന് ഇതിലും 100 രൂപ അധികം കൊടുക്കണം. തലേന്ന് പറിച്ചെടുത്ത പൂക്കൾ ബസ്സിലും ട്രെയിനിലും കുത്തിനിറച്ച് പിറ്റേന്ന് കണ്ണൂരിലെത്തുമ്പോൾ ഒരു പരുവത്തിലാകും. എന്നാൽ വാടിയതായാലും ചീഞ്ഞതായാലും മുല്ലപൂവിന് ഡിമാൻഡാണ്.
തമിഴ്‌നാട്ടിലും കേരളത്തിലും മേയ് മാസത്തിൽ വിവാഹങ്ങളുടെ എണ്ണം കൂടിയതോടെ മുല്ലപ്പൂവിന്റെ വില കുത്തനെ ഉയർന്നു. കിലോയ്ക്ക് 600 രൂപ ഉണ്ടായിരുന്ന വിലയാണ് ഇരട്ടിയായത്. വരും ദിവസങ്ങളിൽ ഇനിയും വില കൂടാനിടയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
മുൻകാലങ്ങളിൽ ഈ സമയത്ത് കിലോയ്ക്ക് 400 രൂപ നിരക്കിലാണ് വിൽപ്പന നടന്നിരുന്നത് .കൊവിഡ് കാലത്തിന് ശേഷം ഉത്സവങ്ങളും വലിയ ആഘോഷത്തോടെയുള്ള വിവാഹങ്ങളും കൂടിയതോടെ മുല്ലപ്പൂവിന് ആവശ്യക്കാറേറിയത് വിൽപ്പന വർദ്ധിപ്പിച്ചു.കൊവിഡിന് മുൻപ് കിലോയ്ക്ക് 700 രൂപവരെ വിൽപ്പന നടന്നിട്ടുണ്ട്.
കോയമ്പത്തൂരിൽ നിന്നു മാത്രം അഞ്ഞൂറ് കിലോ
കോയമ്പത്തൂരിൽ നിന്നും മാത്രം 500 കിലോ മുല്ലപ്പൂ കേരളത്തിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. സീസണല്ലാത്തപ്പോൾ കിലോയ്ക്ക് 100വരെ താഴാറുണ്ട്. സത്യമംഗലം ഭാഗത്ത് നിന്നാണ് കോയമ്പത്തൂരിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്.മറ്റ് പൂക്കൾക്കും വില കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. 60 രൂപയുണ്ടായിരുന്ന ചെട്ടിമല്ലികയ്ക്ക് 250 കടന്നു. പനിനീർ പൂവിന് 15 രൂപയിൽ നിന്ന് 50 രൂപയിലെത്തി.
വില കൂടിയതു കൊണ്ട് കച്ചവടവും കുറവാണ്. കല്യാണാവശ്യത്തിനായി മുല്ലപ്പൂ വാങ്ങിയിരുന്നവർ വില വർദ്ധന കാരണം അതും വേണ്ടെന്നു വയ്ക്കുകയാണ്.
കെ.വിജയൻ, റോസ് ഫ്ളവർ സ്റ്റാൾ, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |