തലശ്ശേരി: സി.പി.എം.പ്രവർത്തകൻ പുന്നോൽ താഴെവയലിൽ കെ. ഹരിദാസനെ (52) വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി സ്ഥാനത്തുള്ള ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റ് ലിജേഷ്, മണ്ഡലം സെക്രട്ടറി പ്രിതീഷ് എന്ന മൾട്ടി പ്രജി എന്നിവർ നൽകിയ ജാമ്യ ഹർജി തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളി. ഇത് മൂന്നാം തവണയാണ് തലശ്ശേരിയിലെ വിവിധ കോടതികൾ ജാമ്യാപേക്ഷ നിരസിക്കുന്നത്.
ഹരിദാസൻ കേസിൽ ഒരു പങ്കുമില്ലെന്നും നിരപരാധികളാണെന്നും ജാമ്യഹരജി പരിഗണിക്കവേ, പ്രതികളുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ. അംബികാസുദൻ ബോധിപ്പിച്ചു. കുറ്റാരോപിതനായ രണ്ടാംപ്രതി സംഭവ സമയം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. കളവായി പ്രതിചേർത്തതാണ്. ഒന്നാം പ്രതി നഗരസഭാ കൗൺസിലറും സാമൂഹ്യ പ്രവർത്തകനുമാണ് തുടങ്ങിയ വാദങ്ങളാണ് അഭിഭാഷകൻ ബോധിപ്പിച്ചത്.
എന്നാൽ മൂന്ന് കൊലപാതകക്കേസിൽ പ്രതിയാണ് രണ്ടാം പ്രതിയെന്ന് വാദത്തിനിടെ സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ. കെ. വിശ്വൻ പറഞ്ഞു. സംഭവസമയം ഇയാൾ വീട്ടിൽ തന്നെയാണെങ്കിൽ അഞ്ച് കിലോമീറ്റർ മാറിയുള്ള ഫോൺ ടവർ ലൊക്കേഷനിൽ എങ്ങിനെ വന്നു. ഏഴാം പ്രതി നിജിൽ ദാസുമായുള്ള ഫോൺ സംഭാഷണം രണ്ടാം പ്രതിയുടെ പങ്കാളിത്തം തെളിയിക്കുന്നുണ്ട്. ചെറുപ്പക്കാർക്ക് ആയുധം നൽകി കൊലനടത്താൻ പ്രേരിപ്പിച്ചയക്കുന്നത് സാമൂഹ്യ പ്രവർത്തകനും ജനപ്രതിനിധിയുമാണെന്ന് പറയുന്ന ആൾക്ക് യോജിച്ചതല്ല. പ്രതികളെ കസ്റ്റഡിയിൽ തന്നെ വിചാരണ ചെയ്യേണ്ടതുണ്ട്. പെരിയ കേസിലെ പ്രതികൾ മൂന്ന് വർഷം ജാമ്യം കിട്ടാതെ ജയിലിലായിരുന്നുവെന്നും സ്‌പെഷൽ പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. ഹരിദാസൻ വധക്കേസിൽ വിചാരണയ്ക്ക് സന്നദ്ധമാണെന്നും സ്‌പെഷൽ പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. വിചാരണ പെട്ടെന്ന് നടത്തുന്നതല്ലേ നല്ലതെന്ന കോടതിയുടെ ചോദ്യത്തിന് സെഷൻസ് കോടതിയിലേക്ക് കേസ് എത്തിയാലുടൻ വിചാരണ തുടങ്ങാനുള്ള സന്നദ്ധത അഡ്വ. വിശ്വൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |