കണ്ണൂർ: മലബാറുകാർക്ക് ആശ്വാസം പകർന്ന് രണ്ടു മാസത്തിനകം മൂന്ന് പുതിയ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനം. എം.പിമാരായ കെ. സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ , പി. സന്തോഷ് കുമാർ, ഡോ.വി.ശിവദാസൻ എന്നിവർ റെയിൽവെ മന്ത്രിക്കടക്കം നൽകിയ നിവേദനം പരിഗണിച്ചാണിത്.
കണ്ണൂർ -മംഗളൂരു സൗത്ത് -ബംഗളൂരു സിറ്റി എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടാനുള്ള നിർദേശത്തിന് ഇന്ത്യൻ റെയിൽവേ ടൈം ടേബിൾ കമ്മിറ്റി അംഗീകാരം നൽകി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രക്കാർക്ക് യാത്രദുരിതം കുറക്കുന്നതാണ് പുതിയ തീരുമാനം. റെയിൽവേ ബോർഡിന്റെ അന്തിമവിജ്ഞാപനം വന്നാൽ ആഗസ്റ്റ് അവസാനത്തോടെ സർവ്വീസ് തുടങ്ങാൻ കഴിയുമെന്നാണ് റെയിൽവെ അധികൃതർ പറയുന്നത്. അതോടൊപ്പം 16610 മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് പാലക്കാട് വരെ നീട്ടാനും മംഗളൂരു- കോഴിക്കോട്- രാമേശ്വരം എക്‌സ്പ്രസ് പുതുതായി തുടങ്ങാനും ബംഗളൂരുാവിൽ ചേർന്ന റെയിൽവേ ടൈം ടേബിൾ കമ്മിറ്റി അംഗീകാരം നൽകി. മലബാറിൽ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് ജോലിക്കും വിദ്യാഭ്യാസത്തിനും കച്ചവടത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ബംഗളൂരു നഗരത്തിനെ ആശ്രയിക്കുന്നത്.
കണ്ണൂർ -മംഗളൂരു സൗത്ത് -ബംഗളൂരു സിറ്റി എക്‌സ്പ്രസ് കോഴിക്കോട് വരെയെങ്കിലും നീട്ടണമെന്ന ആവശ്യത്തിന് ദീർഘകാലത്തെ പഴക്കമുണ്ട്. രാത്രി 9.35ന് കെ.എസ്.ആർ ബംഗളൂരു സിറ്റി ജംഗ്ഷനിൽ നിന്ന് യാത്ര തുടങ്ങി രാവിലെ പത്തന് കണ്ണൂരിലെത്തുന്ന ട്രെയിൻ വൈകിട്ട് 5.05നാണ് തിരിച്ചുപോകുന്നത്. ഏഴുമണിക്കൂർ കണ്ണൂരിൽ വിശ്രമിക്കുന്ന ട്രെയിൻ കോഴിക്കോട് ഭാഗത്തേക്ക് നീട്ടണമെന്ന ആവശ്യത്തിനാണ് ഇപ്പോൾ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്.
അവസാനിക്കുമോ ദുരിതയാത്ര
കണ്ണൂരിൽനിന്ന് വൈകിട്ട് 5.05ന് മംഗളൂരു വഴി പോകുന്ന സൗത്ത് ബംഗളൂരു സിറ്റി എക്‌സ്പ്രസ്, 6.05ന് പുറപ്പെടുന്ന കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസുമാണ് മലബാറുകാർക്ക് ബംഗളൂരുവിലെത്താൻ റെയിൽവേ നൽകുന്ന ആശ്രയം. ഇതിൽ കണ്ണൂർ-സൗത്ത് മംഗ്ളൂർ- ബംഗളൂരു സിറ്റി എക്‌സ്പ്രസ് മംഗളൂരു വഴി ആയതിനാൽ തലശ്ശേരി, മാഹി, വടകര ഭാഗങ്ങളിലെ യാത്രക്കാർക്ക് ഉപകരിച്ചിരുന്നില്ല.രണ്ട് ജനറൽ കമ്പാർട്ടുമെന്റ് മാത്രമുള്ള യശ്വന്ത്പൂർ എക്‌സ്പ്രസായിരുന്നു ഇവരുടെ ആശ്രയം. മിക്കപ്പോഴും ഈ കമ്പാർട്ടുമെന്റുകളിൽ കയറിപ്പറ്റാൻ പോലുമാകാറില്ല. തിങ്കളാഴ്ച മാത്രം ഓടുന്ന മംഗളൂരു-യശ്വന്ത്പൂർ എക്‌സ്പ്രസ് ചുരുക്കം യാത്രക്കാർക്ക് മാത്രമാണ് ഉപകാരപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |