ആലക്കോട്: ഇന്ത്യയിൽ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്ത് ആകുവാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഉദയഗിരി ഗ്രാമപഞ്ചായത്തിനുള്ളതെന്ന് മുൻ ധനകാര്യ വകുപ്പ് മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.തോമസ് ഐസക് പറഞ്ഞു. കാർത്തികപുരത്തെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഉദയഗിരി ഗ്രാമപഞ്ചായത്ത് കാർബൺ ന്യൂട്രൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ വാഹന സഞ്ചാരം, വനമേഖലയുടെ സാമീപ്യം, വ്യവസായ സ്ഥാപനങ്ങൾ കുറവ്, കുറഞ്ഞ ജനസാന്ദ്രത എന്നിവയൊക്കെ ഉദയഗിരിയുടെ അനുകൂല ഘടകങ്ങളാണ്. ഇന്ത്യയിൽ ആദ്യമായി കാർബൺ ന്യൂട്രൽ പഞ്ചായത്ത് എന്ന പദ്ധതിയുമായി മുന്നോട്ടുവന്ന മീനങ്ങാടിയിൽ പത്തു കോടി ചെലവഴിച്ചെങ്കിലും ഫലം കണ്ടില്ല. വീടുകളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് വിദ്യാലയങ്ങളിൽ കുട്ടികൾക്ക് ആവശ്യമായ ബോധവത്കരണവും പ്രോത്സാഹനവും നൽകണം.
എല്ലാ വീടുകളിലും കമ്പോസ്റ്റ് കുഴികൾ നിർമ്മിക്കണം.കഴിയുന്നത്ര മരങ്ങൾ വെച്ചു പിടിപ്പിക്കണം. 42000 ടൺ കാർബൺ പഞ്ചായത്തിൽ ബഹിർഗമിക്കുന്നതായാണ് സർവ്വേയിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 20000 ടൺ കാർബൺ മരങ്ങളും മണ്ണും ജലാശയങ്ങളിലെ സൂക്ഷ്മാണുക്കളും ആഗിരണം ചെയ്യുന്നുണ്ട്. ബാക്കിയുള്ള 22000 ടൺ കാർബൺ ഇല്ലാതാക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് നട്ടുപരിപാലിക്കുന്ന പുഴയിലെ പച്ചത്തുരുത്തുകളും ഡോ. തോമസ് ഐസക് സന്ദർശിച്ചു.
ചടങ്ങിൽ ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഉദയഗിരി കാർബൺ ന്യൂട്രൽ പ്രൊജക്ട് നോഡൽ ഓഫീസർ ഡോ.പ്രൊഫ. മനോജ് കെ. റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.പ്രൊഫ.ജോബി കെ.ജോസ് ഡി.പി.ആർ. കൈമാറി. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ.കെ.കെ.രത്നകുമാരി ഡി.പി.ആർ പ്രകാശനം നടത്തി. ഹരിതകർമ്മസേന യൂണിഫോം വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സുരേഷ്‌കുമാർ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഷാജു ഏറത്തേൽ സ്വാഗതവും സെക്രട്ടറി ബിനു വർഗ്ഗീസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |