കണ്ണൂർ:കോർപറേഷൻ നിർമിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് സമുച്ചയം പ്രവൃത്തി പുനരാരംഭിച്ചു. ഡിസംബർ 30നകം പ്രവൃത്തി പൂർത്തീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. നഗരത്തിലെത്തുന്ന വാഹനങ്ങളുടെ പാർക്കിംഗിന് കൂടുതൽ സൗകര്യമൊരുക്കാനും ഗതഗതക്കുരുക്ക് പരിഹാരിക്കാനുമാണ് സമുച്ചയം നിർമ്മിക്കുന്നത് .പ്രവൃത്തി മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു.
സ്റ്റേഡിയം കോർണറിലെ സ്വാതന്ത്റ്യസമര സ്തൂപത്തിന് സമീപത്തും ഫോർട്ട് റോഡിലെ പീതാംബര പാർക്കിലുമാണ് പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കുന്നത്. ഒരിടവേളക്ക് ശേഷം മരാമത്ത് പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മെക്കാനിക്കൽ പ്രവൃത്തികൾ അടുത്തമാസം തുടങ്ങും. സ്റ്റേഡിയം കോർണറിലെ മരാമത്ത് പ്രവൃത്തി 70 ശതമാനം പൂർത്തിയായിട്ടുണ്ട്. രണ്ടുവർഷമായി തുടങ്ങിയ പ്രവൃത്തി നിലച്ചതോടെ കോർപറേഷൻ ഇടപെട്ട് കരാറുകാരുമായി ചർച്ച നടത്തിയിരുന്നു. ഇതേതുടർന്നാണ് ഈ വർഷം അവസാനത്തോടെ പാർക്കിംഗ് കേന്ദ്രം തുറക്കാനാവുമെന്നറിയിച്ചത്. പൂനെ ആസ്ഥാനമായ കമ്പനിക്കാണ് നിർമാണ കരാർ.
അമൃത് പദ്ധതി വഴി
2020 ജനുവരിയിലാണ് അമൃത് പദ്ധതിയുടെ ഭാഗമായി 11 കോടി രൂപ ചെലവിൽ പാർക്കിംഗ് കേന്ദ്രങ്ങളുടെ നിർമാണം തുടങ്ങിയത്. ആറു മാസത്തിനകം പാർക്കിംഗ് കേന്ദ്രം തുടങ്ങുമെന്നായിരുന്നു കോർപറേഷൻ ആദ്യം പ്രഖ്യാപിച്ചത്. കൊവിഡ് തരംഗത്തിൽ ഏറക്കാലം നിർമാണം നിലച്ചിരുന്നു. ഇതോടെ ഇരുമ്പുകളടക്കം തുരുമ്പെടുക്കുന്ന സ്ഥിതിയായിരുന്നു. പീതാംബര പാർക്കിൽ പ്രവൃത്തി മുടങ്ങിയത് കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
നിർമ്മാണ സാമഗ്രികൾ അടുത്തമാസമെത്തും
പാർക്കിംഗ് കേന്ദ്രത്തിനായി പുനെയിൽനിന്നും ആദ്യഘട്ട നിർമ്മാണ സാമഗ്രികൾ അടുത്തമാസം കണ്ണൂരിലെത്തിക്കും. റോഡ് മാർഗമാണ് ഇവ എത്തിക്കുക. ക്രെയിൻ ഉപയോഗിച്ച് യന്ത്റോപകരണങ്ങൾ സ്ഥാപിച്ച ശേഷമായിരിക്കും അടുത്ത ഘട്ടത്തിനുള്ളവ എത്തിക്കുന്നത്. യന്ത്റോപകരണങ്ങൾ സ്ഥാപിക്കാൻ ഒരുമാസം വേണമെന്നാണ് കരാറുകാർ നൽകുന്ന വിവരം.നേരത്തെ കരാറുകാരും ഉപകരാറുകാരും തമ്മിലുണ്ടായ തർക്കം മൂലം പ്രവൃത്തി മുടങ്ങിയത് കോർപറേഷൻ ഇടപെട്ട് പരിഹരിച്ചിരുന്നു.സാങ്കേതികാനുമതി വൈകിയതും അപ്രതീക്ഷിത മഴയുമാണ് പ്രവൃത്തി മുടങ്ങാൻ കാരണമായതെന്ന് കരാറുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |