കണ്ണൂർ:വായനവാരാചരണത്തോടനുബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന എഴുത്തുകാരും ജയിൽ അന്തേവാസികളും തമ്മിലുള്ള സാഹിത്യസംവാദം നവ്യാനുഭവമായി മാറി.വായനവാരാചരണത്തോടനുബന്ധിച്ച് നടത്തിയ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പരിപാടിയിലാണ് എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവും ബഷീർ പെരുവളത്ത് പറമ്പും ബാബുരാജ് മലപ്പട്ടവും അനുഭവങ്ങളും സാഹിത്യവും, കാലിക യാഥാർത്ഥ്യങ്ങളും പറഞ്ഞും പാടിയും പങ്കുവച്ചത്.
'നീ നിരപരാധിയാണെന്ന് എനിക്കറിയാം നിന്നെ വെറുതെ വിടില്ലെന്നും എനിക്കറിയാം "എന്ന പവിത്രൻ തീക്കുനിയുടെ വരികൾ പോലെ കുറ്റം ചെയ്തവരും സാഹചര്യങ്ങൾ കാരണം കുറ്റം ചെയ്ത് പോയവരുമായ മനുഷ്യരുടെ ജീവിതത്തിൽ വായന പരിവർത്തനത്തിന് നാന്ദി കുറിക്കുന്നത് ലക്ഷ്യം വച്ചായിരുന്നു ഏഴു ദിവസമായി പരിപാടി സംഘടിപ്പിച്ചത്
ഒരു അന്തേവാസി എഴുതിയ 'നീ മാത്രം" എന്ന കവിത തൊട്ട് ജയിലിൽ കഴിയുന്നവരുടെ വരികൾ എടുത്തും
വിക്ടർ യൂഗോയുടെയും മറ്റും കഥകൾ വിവരിച്ചും എഴുത്തുകാർ അനുഭവപാഠം വിവരിച്ചത് വായനയിലൂടെ അന്തേവാസികളുടെ മാനസിക പരിവർത്തനത്തിന് പ്രചോദനമാകുന്ന തരത്തിലായി.
ബാബുരാജ് മലപ്പട്ട ത്തിന്റെയും അന്തേവാസികളുടെ നാടൻപാട്ടും 'മറ്റ് കലാപരിപാടികളും അരങ്ങേറി.ജയിൽ സൂപ്രണ്ട് ആർ. സാജൻ അദ്ധ്യക്ഷത വഹിച്ചു. ജോയന്റ് സൂപ്രണ്ട് എ.നാസിം, വെൽഫയർ ഓഫീസർ മൻസി എന്നിവർ സംസാരിച്ചു.ജയിലിലെ മികച്ച വായനക്കാരനുള്ള അനമോദനവും ജയിലിൽ നിന്ന് ആദ്യമായി ബിരുദാനന്തര ബിരുദം നേടിയ സുരേഷ് ബാബുവിനേയും എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചവരേയും അനമോദിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |