കണ്ണൂർ: ഇന്നലെ വിവിധ അപകടങ്ങളിൽപെട്ട് കണ്ണൂർ ജില്ലയിൽ പൊലിഞ്ഞത് ആറ് വിലപ്പെട്ട ജീവനുകൾ. കേട്ട് നാട് വെറുങ്ങലിച്ച കറുത്ത ബുധനാണ് ജൂൺ 29ന് കടന്നു പോയത്. വ്യോമാപകടത്തിൽ ഒരാളും റോഡപകടങ്ങളിൽ മൂന്നും മരിച്ചപ്പോൾ നീന്തൽകുളത്തിൽ മുങ്ങിയുള്ള അച്ഛന്റെയും മകന്റെയും മരണത്തിനും ഇന്നലെ നാട് സാക്ഷിയായി.
പത്താംതരത്തിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ മകനെ പ്ലസ് വൺ പരീക്ഷയ്ക്കായി ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടി നീന്തൽ പരിശീലിക്കുന്നതിനിടെയാണ് ഏച്ചൂരിൽ ഏച്ചൂർ സർവീസ് സഹ.ബാങ്ക് സെക്രട്ടറി പി.പി ഷാജി(50) മകൻ ജ്യോതിരാദിത്യ(16) എന്നിവർ ദാരുണമായി മരിച്ചത്. ചേലോറയിൽ താമസിക്കുന്ന ഷാജി മകനുമായി ഇന്നലെ രാവിലെ തറവാട് വീടിനടുത്തെ പന്നിയോട്ടെ കരിയിൽ കുളത്തിൽ നീന്തൽ പരിശീലിപ്പിക്കാൻ എത്തിയതായിരുന്നു. ഒരാഴ്ചയായി കുട്ടിയെ നീന്തൽ പരിശീലിപ്പിച്ചിരുന്ന ട്രെയിനർ എത്താത്തതിനെ തുടർന്ന് ഇരുവരും കുളത്തിലിറങ്ങുകയായിരുന്നു. മകൻ വെള്ളത്തിൽ അബദ്ധത്തിൽ മുങ്ങുന്നത് കണ്ട രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു ഷാജിയെന്നാണ് വിവരം.
കുരുതിക്കളമായി ദേശീയപാത
ദേശീയപാതയിലെ പള്ളിക്കുളത്ത് ലോറിയിടിച്ച് കാർ യാത്രക്കാരനായ യുവാവിന്റെ മരണത്തിലേക്കാണ് ഇന്നലെ കണ്ണൂർ ഉണർന്നതു തന്നെ. ചിറക്കൽ കാഞ്ഞിരത്തറ സ്വദേശി എടക്കാടൻ ഹൗസിൽ ഇ.ശശീന്ദ്രൻ ശോഭ ദമ്പതികളുടെ മകൻ അഭിജിത്താ(25)ണ് മരിച്ചത്. യുവാവിനെ ഗുരുതര പരുക്കുകളോടെ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല.പള്ളിക്കുന്ന് യോഗീശ്വരം മണ്ഡപത്തിന് മുന്നിൽ മരം കയറ്റി പോവുകയായിരുന്ന ലോറി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ടെക്‌നോമീഡിയയിൽ ജീവനക്കാരനായ അഭിജിത്ത് പള്ളിക്കുന്നിലെ ഒരു സ്വകാര്യ എഫ്. എമ്മിൽ റിലേ സ്‌റ്റേഷനിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
സൈക്കിൾ യാത്രയ്ക്കിടെ അജ്ഞാത വാഹനമിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന പാപ്പിനിശേരി ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിനാൽ ഫർഹീന്റെ(15) മരണവാർത്തയും നാടിനെ ദു:ഖത്തിലാഴ്ത്തി. നാലുദിവസം മുൻപ് സൈക്കിൾ സവാരിക്കിടെയാണ് ഫർഹീനെ അജ്ഞാത വാഹനമിടിച്ച് തെറിപ്പിച്ചത്. സംഭവത്തിനു ശേഷം അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ പുലർച്ചെ മരിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്ന് മണി്ക്ക് തളിപ്പറമ്പ് കുറ്റിക്കോലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് ശ്രീകണ്ഠാപുരം സ്വദേശിനിയും കണ്ണൂർ ആസ്റ്റർ മിംസിലെ നഴ്സുമായ ജോബിയാ ജോസഫിന്റെ മരണവാർത്തയും പിന്നാലെയെത്തി. ബസിനടിയിൽപ്പെട്ട ജോബിയ ജോസഫ് തൽക്ഷണം മരിച്ചു.
ആകാശത്തും അപകടം
മുംബൈയിൽ ഒ.എൻ.ജിസിയുടെ കോപ്ടർ കടലിൽ വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയുമുണ്ടെന്ന വാർത്ത ഇന്നലെ രാവിലെയാണ് പുറത്തുവന്നത്. കണ്ണൂർ കോർപറേഷനിലെ ചാലാട് പടന്നപ്പാലം കൃപയിൽ കെ.സഞ്ജു ഫ്രാൻസിസാണ്(38) മരണമടഞ്ഞത്.ഒ.എൻ.ജി.സിയുമായി കാറ്ററിംഗ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് സഞജു.കഴിഞ്ഞ ദിവസം രാവിലെ ജുഹുവിലെ ഹെലിപാഡിൽ നിന്ന് എണ്ണപാടങ്ങളുള്ള മുംബൈ ഓഫ് ഷോറിലെ സാഗർ കിരണെന്ന റിഗ്ഗിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. പടന്നപ്പാലെത്ത സണ്ണി ഫ്രാൻസിസ്‌മേരി അംബികാ ദമ്പതികളുടെ മകനാണ്. മൃതദേഹം മുംബൈയിലെ നാനാവതി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കൾ മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |