കാസർകോട്: കടലിന്റെ അടിത്തട്ടിൽ അടിഞ്ഞ് കൂടി ട്രോൾ വലകളിൽ കുടുങ്ങി ബോട്ടുകൾ വഴി എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തിരികെ തള്ളാതെ ബാഗുകളിലാക്കി കരയിലെത്തിച്ച ശേഷം റീസൈക്ലിംഗ് നടത്തി ഉപയോഗപ്പെടുത്തുന്ന ശുചിത്വ സാഗരം പദ്ധതി കാസർകോട് ജില്ലയിലും നടപ്പാക്കുന്നു.നാലുവർഷം മുമ്പ് കൊല്ലം നീണ്ടകര ഹാർബറിൽ പരീക്ഷിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയ പദ്ധതി സംസ്ഥാനത്താകെ വ്യാപിക്കുന്നതിന്റെ ഭാഗമായാണ് കാസർകോട്ടെ പരീക്ഷണം.
ഹാർബർ എൻജിനിയറിംഗ് വകുപ്പ്, ഫിഷറീസ് വകുപ്പ്, കുടുംബശ്രീ, സാഫ്, ശുചിത്വ കേരള മിഷൻ, മത്സ്യഫെഡ്, കേരള സംസ്ഥാന തീരദേശ വികസന കോർപ്പ റേഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, ടൂറിസം വകുപ്പ്, ഹരിത കേരള മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനായി ഒന്നും രണ്ടും ഘട്ടങ്ങളിൽ നടപ്പാക്കിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ പ്രാദേശിക സർക്കാരുകളുടെ സഹകരണത്തോടെ തുടർ വർഷങ്ങളിലും നടപ്പാക്കുകയും പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ തുടർ പ്രവർത്തം ആവിഷ്‌കരിക്കുകയും ചെയ്യും.
ഇരുന്നൂറ് മീറ്ററിനിടയിൽ കളക്‌ഷൻ ബോക്സ്
ഓരോ 200 മീറ്ററിനും ഒരു കളക്ഷൻ ബോക്സ് എന്ന നിലയിൽ 3000 കളക്ഷൻ ബോക്സുകളാണ് സംസ്ഥാനത്ത് ആകെ സജ്ജമാക്കുക. സംസ്ഥാനത്തെ മുഴുവൻ കടൽത്തീരവും കനാലുകൾ, നദികൾ, അഴിമുഖങ്ങൾ, കായലുകൾ, ബീച്ചുകൾ, ഹാർബറുകൾ, ലാന്റിംഗ് സെന്ററുകൾ, ഓടകൾ പുലിമുട്ടുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംഭരിക്കുന്നതിന് ആക്ഷൻ ഗ്രൂപ്പുകൾ പ്രവർത്തിക്കും. അഴിമുഖങ്ങൾ, പുലിമുട്ടുകൾ, എന്നിവിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ മുങ്ങിയെടുത്ത് നീക്കം ചെയ്യുന്നതിന് സ്കൂബ ഡ്രൈവർമാരുടെ സേവനം ഉപയോഗപ്പെടുത്തും. ആക്ഷൻ ഏരിയകളിൽ ശേഖരിച്ച് തരംതിരിച്ച് സംഭരിയ്ക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഷെഡിംഗ് യൂണിറ്റുകളിലേയ്ക്ക് മാറ്റി റീസൈക്ലിംഗ് നടത്തുന്നതിന്റെ ചുമതല ക്ലീൻ കേരള മിഷനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |