ശ്രീകണ്ഠപുരം: സാധാരണ സ്കൂൾ പഠനത്തിനും വിദേശ കോഴ്സുകൾക്കും സംഘടനാപരിപാടികൾക്കും മാത്രമല്ല, വേണ്ടിവന്നാൽ വിവാഹം റജിസ്റ്റർ ചെയ്യാനും വീഡിയോ കോൺഫറൻസ് മതിയെന്ന് അനുഭവപാഠം. ചെമ്പന്തൊട്ടിയിലെ മനുവും സഹപ്രവർത്തകയായ ഫിലിപ്പൈൻസ് സ്വദേശിനി ലെനി ജിയാൻ ഗാഫേറ്റ് ബിയാസ്‌കയുമാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയ ദമ്പതിമാർ .
സെപ്തംബറിൽ മാങ്ങാട്ടുപറമ്പിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു മാലദ്വീപിൽ ജോലിചെയ്യുന്ന ഇരുവരും വിവാഹിതരായത്.എന്നാൽ ഇരുവരുടെയും അപേക്ഷയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ ശ്രീകണ്ഠപുരം രജിസ്ട്രാർ തയ്യാറായില്ല.തുടർന്നാണ് ഇവരുടെ പരാതിയിൽ വിവാഹം സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്. വധുവിനും വരനും നാട്ടിലെത്താനുള്ള ബുദ്ധിമുട്ട് അറിയിച്ചതിനാൽ വീഡിയോകോൺഫറൻസ് സംവിധാനം ഉപയോഗിക്കാൻ കോടതി അനുവദിക്കുകയായിരുന്നു. വധൂവരന്മാർ വീഡിയോ കോൺഫറൻസുവഴി രജിസ്ട്രാർക്ക് മുന്നിൽ ഹാജരായി. സാക്ഷികൾ നേരിട്ടുമെത്തി. കോടതി അനുവദിച്ച സമയം തീരാനിരിക്കെയാണ് ബുധനാഴ്ച നടപടിക്രമങ്ങൾ ശ്രീകണ്ഠപുരം രജിസ്ട്രാർ പൂർത്തിയാക്കിയത്.
നേരത്തെ വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷയിൽ വധുവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും വരനെയും കുടുംബത്തെയും രജിസ്ട്രാർ ബോധ്യപ്പെടുത്തിയിരുന്നു. ലീവ് കഴിഞ്ഞ് തിരിച്ചുപോകുംവരെയും റിപ്പോർട്ട് ലഭ്യമാകാത്തതിനാൽ രജിസ്‌ട്രേഷൻ നടന്നില്ല. തുടർന്നാണ് വരന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. മനാസ് പി ഹമീദ് മുഖേനയാണ് ഹർജി നൽകിയത്. മനുവും ലെനി ജിയാൻ ഗാഫേറ്റ് ബിയാസ്‌കയും മാലദ്വീപിൽ ടൂറിസം മേഖലയിൽ ജോലിചെയ്യുന്നവരാണ്. വീഡിയോ കോൺഫറൻസുവഴിയുള്ള വിവാഹ രജിസ്‌ട്രേഷന് വാക്കയിൽ മാത്യു, എ.എം.ഹമീദ്കുട്ടി, ഒ നിമ്മി എന്നിവർ സാക്ഷികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |