കേളകം: 2018ലെ പ്രളയത്തെ ഓർമപ്പെടുത്തുന്ന പ്രകൃതി ദുരന്തമാണ് കഴിഞ്ഞ ദിവസം കണിച്ചാൽ പഞ്ചായത്തിൽ നടന്നത്.മലമുകളിൽ നിന്നും ഉഗ്രശബ്ദത്തോടെ ആർത്തലച്ചുവന്ന പ്രളയജലം ട്രെബൽ കോളനിയും മറ്റുവീടുകളും തുടച്ചു നീക്കി. ജനൽപാളികളും വാതിൽപ്പടികളും മേൽക്കൂരകളും പാറക്കെട്ടുകളും വൻമരങ്ങളുംവീണു ദൂരേക്ക് തെറിച്ചുവീണു. നെടുംപുറംചാൽ, വെള്ളറ,ഏലപീടിക എന്നിവടങ്ങളിൽ ദുരന്തവ്യാപ്തിയുടെ കണക്കുകൾ എത്രയാണെന്ന് കണക്കാക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ഇതുവരെ കണിച്ചാർ ഇത്തരമൊരു ദുരന്തത്തെ നേരിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.കൊട്ടിയൂരിലും അമ്പായത്തോടിലും ശാന്തിഗിരിയിലും പാലുകാച്ചിയിലുമൊക്കെ നേരത്തെ ഉരുൾപൊട്ടിയിരുന്നുവെങ്കിലും കണിച്ചാറിന് ഉരുൾപൊട്ടൽ പുതിയ അനുഭവമാണ്. മുന്നറിയിപ്പുകളോ ഉരുൾപൊട്ടൽ ഭീഷണിയില്ലാതെ ജീവിച്ചിരുന്ന ജനങ്ങൾക്കു മേൽ അശനിപാതം പോലെ ദുരന്തംവന്നുപതിച്ചത്.ഏലപീടികയിൽ ഏഴ് വീടുകൾ തകർന്നുതരിപ്പണമായി. ഇവിടെയുള്ള ഇരുപത്തിയഞ്ചു ആളുകളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപാർപ്പിച്ചു.
പ്രളയജലത്തിൽ എലപ്പീടിക മലയാമ്പടി റോഡ് തകർന്നു. സെമിനാരിവില്ല എസ്റ്റേറ്റ് ഭൂമി പൂർണ്ണമായും തകർന്നു.ഇവിടെ സൂക്ഷിച്ചുവെച്ച പതിനായിരം തേങ്ങ ഒലിച്ചുപോയി. പൂളകുറ്റി എട്ടാം വാർഡിൽ രണ്ടുദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. സ്‌കൂളും പള്ളിയുമാണ് ക്യാമ്പാക്കി മാറ്റിയത്.നൂറോളം ആളുകളെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.മൂന്ന് വീടുകൾ പൂർണ്ണമായും പതിനഞ്ചു വീടുകൾ ഭാഗികമായും തകർന്നു. ഏക്കറുകണക്കിന് കൃഷിയിടങ്ങൾ ഒലിച്ചുപോയി. ഒമ്പതാം വാർഡ് നെടുമ്പുറംചാലിലും വൻ നാശനഷ്ടങ്ങൾ ഉണ്ടായി കൃഷിയിടങ്ങളും റോഡും ഒലിച്ചുപോയി. ഇരുപതോളം വീടുകളിൽ വെള്ളം കയറി.
പേരാവൂർ പഞ്ചായത്തിലെ മൂന്ന്, എട്ട്, ഒമ്പത്, പത്ത്, പതിനൊന്നു വാർഡുകളിലാണ് നാശനഷ്ടങ്ങൾ കൂടുതൽ സംഭവിച്ചത്. കൃപ ഭവൻ അഗതിമന്ദിരത്തിന്റെ അടുക്കളയും പശുതൊഴുത്തും മീൻകുളവും തകർന്നു. ഇവിടെയുള്ള ആംബുലൻസും ബൈക്കുകളും ഒലിച്ചുപോയതായി ഡയറക്ടർ അറിയിച്ചു.ചാലിൽ സർവീസ് സ്റ്റേഷനിലും തൊട്ടടുത്ത വീടും പൂർണ്ണമായും വെള്ളത്തിൽ മുങ്ങി.സർവീസ് സ്‌റ്റേഷനിൽ നിർത്തിയിട്ടവാഹനങ്ങൾ ഒലിച്ചു പോയി.
വീട്ടുസാധനങ്ങളും മോട്ടോറുകൾ ഉൾപ്പെടെ നഷ്ടപ്പെട്ടു.അമ്പത്തിമൂന്നോളം വീടുകളിൽ വെള്ളംകയറി വീട്ടുസാധനങ്ങൾ ഉൾപ്പെടെ ഒലിച്ചുപോയി. പുഴക്കരികിൽ ഏക്കറുകണക്കിന് കൃഷിയിടം നശിച്ചു. തൊണ്ടിയിൽ ടൗണിൽ പതിനാറോളം കടകളിൽ വെള്ളം കയറി, ഹോട്ടലുകളിലെ പാത്രങ്ങൾ ഒലിച്ചുപോയി, സിന്റിക്കെറ്റ് ബാങ്കിലും ബാങ്കിന്റെ എ ടി എമ്മിലും വെള്ളം കയറി.
കോളയാട് പഞ്ചായത്തിലെ കൊമ്മേരി എട്ടാം വാർഡിലും ചെക്കേരിയിലുമാണ് വൻ നാശനഷ്ടങ്ങൾ ഉണ്ടായത്. കൊമ്മേരിയിലെ ഇരുപത്തിയാറോളം വീടുകളിൽ വെള്ളം കയറി വീട്ടുസാധനങ്ങൾ ഒലിച്ചുപോയി, മൂന്ന് കിലോമീറ്റർ നീളത്തിൽ മലവെള്ളം ഒലിച്ചു പതിനഞ്ചോളം ഏക്കറിലെ കാർഷിക വിളകൾ ഒലിച്ചുപോയി. ചെക്കേരിയിൽ ഇരുപത്തിമൂന്ന് കുടുംബങ്ങളുടെ കൃഷിയും പറമ്പും ഒലിച്ചുപോയി. ചെക്കേരി കമ്മ്യൂണിറ്റി ഹാളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. മുപ്പത്തിയഞ്ചോളം ആളുകളെ ക്യാംപിലേക്ക് മാറ്റിപാർപ്പിച്ചു.നിടുംപൊയിൽ ടൗണിൽ വൻനാശനഷ്ടമാണ് പ്രളയമുണ്ടാക്കിയത്. ഇവിടെ കടകളിൽ ചെളിവെള്ളം നിറഞ്ഞ് സാധനസാമഗ്രികൾ നശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |