കണ്ണൂർ: ചക്കകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചക്കമഹോത്സവം വ്യത്യസ്തത കൊണ്ടു ശ്രദ്ധേയമായി. ചക്കകൂട്ടായ്മയിലെ അഞ്ചോളം വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളാണ് താണ മുഴത്തടം യു.പി സ്‌കൂളിൽ ഇന്നലെ ചക്ക മഹോത്സവം നടത്തിയത്.
സ്ത്രീകളും പുരുഷന്മാരുമടക്കം 32 പേരാണ് കൂട്ടായ്മയിൽ പങ്കെടുത്തത്. കണ്ണൂരിലെ ഗ്രാമങ്ങളിൽ നിന്നും ശേഖരിച്ച തേൻവരിക്ക കൊണ്ട് പുഴുക്ക്, പായസം, ചക്കമടൽ കൊണ്ടുള്ള പുളിയിഞ്ചി തുടങ്ങിയ വിഭവങ്ങൾ ഇവർ തയാറാക്കി.
കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ ചക്ക വിഭവങ്ങൾ കഴിച്ചു ചക്കമഹോത്സവം ഉദ്ഘാടനം ചെയ്തു. പോഗ്രാം കോർഡിനേറ്റർ ഷീബ തനിഷ്, ചക്കക്കൂട്ടം വാട്സ് അപ്പ് കൂട്ടായ്മ കോർഡിനേറ്റർ അനിൽ ജോസ്, ചന്ദ്രബാബു, പ്രദീപൻ, ഹരീഷ്, ഡയസ് ഫ്രാൻസിസ്, മുൻകൃഷി ഡയറക്ടർ ലളിത, ഡോ. സുമം തുടങ്ങിയവർ നേതൃത്വം നൽകി.
കേരളത്തിന്റെ തനതായ ഭക്ഷ്യവിഭവമായ ചക്ക നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ചക്ക മഹോത്സവം നടത്തുന്നതെന്ന് കോ ഓർഡിനേറ്റർ അനിൽ ജോസ് പറഞ്ഞു. സർവരോഗങ്ങളെയും ചെറുക്കുന്ന കേരളത്തിന്റെ തനതുവിഭവമായ ചക്ക പാഴാക്കി കളയുന്നതിനെതിരെയുള്ള സന്ദേശമാണ് ചക്കമഹോത്സവം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ ചക്കമഹോത്സവത്തിൽ പങ്കെടുത്തു. ഈ മാസം 14ന് ഒറ്റപ്പാലത്തും 15ന് കൊല്ലത്തും 21ന് കാഞ്ഞങ്ങാട്ടും ചക്കമഹോത്സവം സംഘടിപ്പിക്കും. ഇന്നലെ രാവിലെ ഒൻപതുമുതൽ വൈകിട്ടു നാലുമണിവരെ നടന്ന മഹോത്സവത്തിൽ വിവിധകലാപരിപാടികളും ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |