കണ്ണൂർ:സി .പി .ഐയിൽ വിഭാഗീയതയെന്നുമില്ല, പ്രവർത്തകർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്റ്യത്തെയാണ് ചില മാദ്ധ്യമങ്ങൾ വിഭാഗീയതായി ചിത്രീകരിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ പാർട്ടികളിൽ നിന്നും സി .പി .ഐയിലേക്ക് വരുന്നത് അവരുടെ സ്വാതന്ത്റ്യമാണ്. സി.പി .ഐക്ക് ഉൾക്കൊള്ളാൻ പറ്റുന്നവരെ മാത്രമെ സ്വീകരിക്കുന്നുള്ളു. അതിൽ അസഹിഷ്ണുതയുള്ളവരുണ്ടാകും. അത്തരത്തിലുള്ള സംഭവങ്ങളെയെല്ലാം അതിജീവിച്ചു കൊണ്ടാണ് ഇത്രയും കാലം കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ എൽ.ഡി.എഫ് സംവിധാനത്തെ ശക്തിപ്പെടുത്തുന്ന നിലപാടുമായി തുടർന്നും മുന്നോട്ട് പോകുമെന്നും പ്രവർത്തിക്കാൻ പറ്റാത്ത മേഖലകളിലെല്ലാം പ്രവർത്തനങ്ങൾ നടത്തും. ജില്ലയുടെ വികസന നേട്ടങ്ങൾക്കായി ഉത്തരവാദപ്പെട്ട പാർട്ടിയെന്ന നിലയിൽ ആവശ്യമായ സംവിധാനങ്ങളുമായി സി.പി.ഐയുണ്ടാകും. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അടിത്തറ വിപുലപ്പെട്ടിട്ടുണ്ട്. ഇനിയും ആളുകൾ പാർട്ടിയിലേക്ക് വരാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. എല്ലാവരെയുമല്ലെങ്കിലും പാർട്ടിയോട് ചേർന്ന് പ്രവർത്തിക്കാനാകുന്നവരെയെല്ലാം പാർട്ടി സ്വീകരിച്ചിക്കുന്നുണ്ട്, ഇനിയും സ്വീകരിക്കും. അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് സി.പി.ഐ. നിലവിൽ കണ്ണൂരിലെ അക്രമങ്ങൾക്ക് ഏറെ ശമനം വന്നിട്ടുണ്ടെന്ന ആശ്വസം ജനങ്ങളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇപ്പോൾ പുതുതലമുറ ലഹരിമാഫിയകളുടെ വലയിലകപ്പെടുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇതിനെതിരെ ശക്തമായ ക്യാമ്പയിനുമായി മുന്നോട്ട് പോകാൻ സി .പി .ഐ സമ്മേളനത്തിൽ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അതിനുള്ള പ്രവർത്തനങ്ങൾ നടത്തും.സംസ്ഥാന കൗൺസിലംഗം സി .പി .ഷൈജനും സംബന്ധിച്ചു. പ്രസിഡന്റ് സിജി ഉലഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ .വിജേഷ് സ്വാഗതവും ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |