കണ്ണൂർ:കണ്ണൂർ സർവകലാശാലടെ വിവിധ പഠന ബോർഡുകളിലേക്ക് നിർദ്ദേശിക്കപ്പെട്ടവരിൽ അംഗീകാരമില്ലാത്തവരും, യോഗ്യതയില്ലാത്തവരുമായ അധ്യാപകരെ ഒഴിവാക്കി പകരം യോഗ്യരായവരെ ഉൾപ്പെടുത്തി ലിസ്റ്റ് സമർപ്പിക്കുവാൻ ഗവർണർ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു.തനത് വിഷയങ്ങളിലെ വിദഗ്ധരെ ഒഴിവാക്കി വ്യത്യസ്തമായ വിഷയങ്ങളിൽ നിന്നും പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയ അംഗങ്ങളെയും ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
പഠന ബോർഡ് സ്വയം പുനഃസംഘടിപ്പിച്ച വി.സിക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നും കിട്ടിയ തിരിച്ചടിക്ക് ശേഷം ഗവർണറുടെ നിലപാട് കനത്ത പ്രഹരമായെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ആരോപിച്ചു.കഴിഞ്ഞ വർഷം ചാൻസലറുടെ അധികാരം സ്വയം ഏറ്റെടുത്ത് വിസി 72 പഠന ബോർഡുകൾ രൂപീകരിച്ചിരുന്നു.വ്യാപകമായ ക്രമക്കേടുകൾ പ്രസ്തുത പഠന ബോർഡുകളിൽ ഉണ്ടായിരുന്നു. അടിസ്ഥാന യോഗ്യതയില്ലാത്ത 68 പേരെ അദ്ധ്യാപകർ എന്ന നിലയിൽ പഠന ബോർഡുകളിൽ നിയമിക്കുകയായിരുന്നു
യോഗ്യതയുള്ള നൂറുകണക്കിന് സീനിയർ അദ്ധ്യാപകരെ ഒഴിവാക്കിയാണ് യോഗ്യതയില്ലാത്തവരെയും അദ്ധ്യാപന പരിചയം കുറഞ്ഞവരെയും നിയമിച്ചതെന്നും സേവ് യൂണിവേഴ്സിറ്റി ഭാരവാഹികൾ ആരോപിച്ചു. ക്രമവിരുദ്ധമായി രൂപീകരിച്ച പഠന ബോർഡുകൾ റദ്ദാക്കാൻ അക്കാഡമിക് കൗൺസിൽ അംഗം ഡോ.ഷിനോ പി.ജോസ് നൽകിയ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു.. തുടർന്ന് വീണ്ടും അതേ അംഗങ്ങളെ പഠന ബോർഡുകളിൽ നിലനിർത്തിക്കൊണ്ട്, ചാൻസലർ കൂടിയായ ഗവർണർ നാമനിർദ്ദേശം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർ ഗവർണർക്ക് കത്തയക്കുകയായിരുന്നു.ഇതിന് മറുപടിയായാണ് ഗവർണർ പട്ടിക മടക്കിയത്.
കഴിഞ്ഞ ഒരു വർഷമായി പഠനബോർഡുകൾ കൂടാതെയാണ് സർവ്വകലാശാലയിൽ അക്കാഡമിക് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് സേവ് യൂനിവേഴ്സിറ്റി ഫോറം ഭാരവാഹികളായ ആർ.എസ് ശശികുമാർ, എം.ഷാജർ ഖാൻ എന്നിവർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |