കണ്ണൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ പ്രകൃതിയെ അറിയാൻ യുവജനങ്ങൾക്കായി നടത്തിയ ട്രക്കിംഗ് ആവേശകരമായി. കേരളത്തോട് അതിർത്തി പങ്കിടുന്ന കർണാടകയുടെ കിഴക്കൻ വനമേഖലയോട് ചേർന്നു കിടക്കുന്ന കാഞ്ഞിരക്കൊല്ലിയിലേക്കായിരുന്നു സാഹസിക യാത്ര.
മൂന്ന് കിലോമീറ്ററോളം ദൈർഘ്യമുള്ള വനമേഖലയിൽ അളകാപുരി വെള്ളച്ചാട്ടം, കന്മദപ്പാറ, ഹനുമാൻപാറ തുടങ്ങിയ പ്രദേശങ്ങളിലെ ദുർഘടമായ വഴികളിലൂടെ മലയിടുക്കുകൾ താണ്ടിയുള്ളതായിരുന്നു ട്രക്കിംഗ്.
സംസ്ഥാന സർക്കാറിന്റെ നിരവധി അവാർഡുകൾ നേടിയ പ്രമുഖ ടൂറിസം പൊലീസ് ഗൈഡ് റിട്ട. എ.എസ്.ഐ സത്യൻ എടക്കാട് ''വ്യക്തിത്വ വികസനവും ടൂറിസം സാധ്യതകളും'' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസെടുത്തു. ശശിപ്പാറയിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞയുമെടുത്താണ് യുവജനസംഘം മടങ്ങിയത്.
ദേശീയ സാഹസിക അക്കാഡമി സ്‌പെഷൽ ഓഫീസർ പി. പ്രണീതയുടെ നേതൃത്വത്തിൽ നാൽപതോളം യുവതീയുവാക്കാൾ പങ്കാളികളായ ട്രക്കിംഗ് ശശിപ്പാറയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സജ്ന, പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ അൻസിൽ വാഴപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |