കണ്ണൂർ: മലിനീകരണ നിയന്ത്രണ ബോർഡ് നിലപാട് കർശനമാക്കിയതോടെ കക്കാട് പുഴ ശുചീകരണം പുനരാരംഭിച്ച് കോർപറേഷൻ . ഇന്നലെ രാവിലെ ശുചീകരണ തൊഴിലാളികൾ പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് കണ്ണൂർ കോർപറേഷൻ സെക്രട്ടറിക്ക് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ശുചീകരണത്തിന് തുടക്കമായത്.
കഴിഞ്ഞ ഫെബ്രുവരിയിലും ബോർഡ് കോർപറേഷന് കത്തയച്ചിരുന്നു. എന്നാൽ ഒരു നടപടിയും എടുത്തില്ല. തുടർന്നാണ് 30 ദിവസത്തിനുള്ളിൽ പരിഹാരമുണ്ടാവണമെന്ന് കാണിച്ച് ബോർഡ് വീണ്ടും കത്തയച്ചത്.
കക്കാട് പുഴയിൽ നിക്ഷേപിച്ച മുഴുവൻ മാലിന്യങ്ങളും കോർപറേഷൻ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് മാറ്റണം തുടങ്ങിയ കർശന നിർദ്ദേശങ്ങൾ കുറിപ്പിൽ ഉണ്ടായിരുന്നു. സമീപ പ്രദേശങ്ങളിലെ അറവുശാലകൾ, ആശുപത്രികൾ, കോഴിക്കടകൾ, ഭക്ഷണശാലകൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മാലിന്യം കക്കാട് പുഴയിലാണ് തള്ളിയിരുന്നത്. കഴിഞ്ഞ വർഷം കോർപ്പറേഷൻ മാലിന്യ നീക്കത്തിന് തുടക്കമിട്ടെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചനിലയിലായിരുന്നു. പ്രദേശത്ത് സി.സി .ടി .വി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇല്ലാത്തതും മാലിന്യം തള്ളാനെത്തുന്നവർ മുതലെടുത്തിരുന്നു.
കൗൺസിലർമാരായ പനയൻ ഉഷ, ശകുന്തള, കോർപറേഷൻ പുഴാതി സോണൽ ഹെൽത്ത് ഇൻസ്‌പെക്ടർ എം .സുധീർ ബാബു, ജെ .എച്ച് .ഐമാരായ സജയകുമാർ , ബിജോയ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഇന്നലെ ശുചീകരണം പുനരാരംഭിച്ചത്.
പ്രതാപത്തിലേക്ക് തിരിച്ചൊഴുകുമോ?
കണ്ണൂരിനെക്കാൾ വലുതും കച്ചവടപ്രാധാന്യം നിറഞ്ഞതുമായിരുന്നു ഒരു കാലത്ത് കക്കാട് നഗരം . മലഞ്ചരക്ക് വ്യാപാരവും തടിമില്ലുമൊക്കെയായി അന്നത്തെ ഏറ്റവും വലിയ കച്ചവട കേന്ദ്രം. വിദേശികളായ കച്ചവടക്കാർ വരെ വളപട്ടണം പുഴവഴി ഇതുവഴിയെത്തിയിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. കുരുമുളകും ഏലവും മറ്റു സുഗന്ധ ദ്രവ്യങ്ങളും കൈമാറ്റം ചെയ്തിരുന്ന സ്ഥലമായിരുന്നു കക്കാട്. ചങ്ങാടങ്ങളിലും സാധനങ്ങളുമായി ആഴ്ചചന്തകളിലേക്ക് വിദൂരദേശത്തു നിന്നുപോലും കച്ചവടക്കാർ വന്നിരുന്നു.
അന്ന് കക്കാട് പുഴയുടെ സുവർണകാലമായിരുന്നു. വലിയ വിസ്തൃതിയിൽ നിറഞ്ഞൊഴുകിയ പുഴയോരത്ത് മരമില്ലുകൾ ധാരാളം പ്രവർത്തിച്ചിരുന്നു. മരത്തടികൾ പുഴയിലൂടെയായിരുന്നു മില്ലുകളിലെത്തിച്ചിരുന്നത്. അക്കാലത്ത് കക്കാട് നിരവധി മരമില്ലുകൾ പ്രവർത്തിച്ചിരുന്നതായി പഴമക്കാർ പറയുന്നുണ്ട്. നൂറുരൂപയായിരുന്നു മരത്തടി പുഴയിലിടാൻ അന്നത്തെ പ്രതിമാസ വാടക.
മത്സരിച്ച് കൈയേറി
ഇന്ന് കക്കാടുള്ള കെട്ടിടങ്ങളിൽ പലതും പുഴ കൈയേറിയോ, നികത്തിയോ നിർമ്മിച്ചതാണ്. ഈക്കാര്യത്തിൽ സർക്കാരും സ്വകാര്യ വ്യക്തികളും ഒരേപോലെ മത്സരിച്ചു. കക്കാട് -പള്ളിപ്രം റോഡുണ്ടാക്കിയതു തന്നെ പുഴകൈയേറിയാണ്. പാലം നിർമ്മിക്കുന്നതിനു പകരമായിരുന്നു പുഴമണ്ണിട്ടു നികത്തിയുള്ള റോഡുനിർമ്മാണം. സ്‌പോർട്‌സ് കൗൺസിലിന്റെ അത്യാധുനിക നീന്തൽകുളം, മത്സ്യമാർക്കറ്റ്, ടാക്‌സി സ്റ്റാൻഡ്, ഇങ്ങനെ നീണ്ടുപോകുന്നു കൈയേറ്റങ്ങൾ.
കക്കാട് പുഴയുടെ നഷ്ടമായ സൗന്ദര്യം വീണ്ടെടുക്കാനാണ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. പ്രവർത്തനം പൂർത്തിയാകുമ്പോൾ കണ്ണൂരിന്റെ സൗന്ദര്യതീരമായി കക്കാട് പുഴ മാറും.
എം .സുധീർ ബാബു, പുഴാതി സോണൽ ഹെൽത്ത് ഇൻസ്‌പെക്ടർ ,കണ്ണൂർ കോർപറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |