കാസർകോട് : ജെയിംസ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള ഡി.ഡി.എഫ് കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ നിലപാട് മാറ്റി സി.പി.എം . പിന്തുണ പിൻവലിച്ചാണ് സി.പി.എം ഡി.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണത്തോട് നിലപാട് കടുപ്പിച്ചത്.എന്നാൽ ഏഴംഗങ്ങളുള്ള കോൺഗ്രസ് പിന്തുണയ്ക്കുമെന്നതിനാൽ രണ്ടംഗങ്ങളുള്ള സി.പി.എമ്മിന്റെ നിലപാട് മാറ്റം ഡി.ഡി.എഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഉറപ്പാണ്.
തിരുവനന്തപുരത്ത് കെ.പി.സി.സി പ്രസിഡന്റുമായി ചർച്ച നടത്തിയാണ് ഡി.ഡി.എഫിനെ കോൺഗ്രസിൽ ലയിപ്പിക്കാൻ ജയിംസ് പന്തമാക്കലും അനുയായികളും തീരുമാനമെടുത്തത്.ഈ തീരുമാനം നടപ്പിലായതിന് തൊട്ടുപിന്നാലെ സി.പി.എം ഏരിയ കമ്മിറ്റി യോഗം ചേർന്ന് ജെയിംസ് പന്തമാക്കലിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഡി.ഡി.എഫ് നിലപാട് വഞ്ചനയെന്ന് സി.പി.എം
എ.അപ്പുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു എബ്രഹാം, ജില്ലാ കമ്മിറ്റി അംഗം പി.ആർ.ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, ജോസ് പതാലിൽ എളേരി ഏരിയ സെക്രട്ടറി ടി.കെ.സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് സി.പി.എം യോഗം ചേർന്നത്.
അഴിമതിയിലൂടെ ചിറ്റാരിക്കൽ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി തകർത്തതും ജനങ്ങളിൽ നിന്ന് സ്വീകരിച്ച കോടിക്കണക്കിന് രൂപയുടെ നിക്ഷേപം തിരിച്ചു നൽകാതെ വഞ്ചന നടത്തിയതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ഡി.ഡി.എഫ് നേതാക്കൾ ഇടതുമുന്നണിയെ സമീപിച്ചത്. സമാനമായ രീതിയിൽ ഈസ്റ്റ് എളേരി സഹകരണ ബാങ്കിനെ എത്തിക്കുകയാണെന്നും കോൺഗ്രസിനെതിരെ ഡി.ഡി.എഫ് ഉന്നയിച്ച ആരോപണമായിരുന്നു. ഡി.ഡി.എഫ് ഉന്നയിച്ച കാര്യം യാഥാർത്ഥ്യമാണെന്ന് മനസ്സിലാക്കിയാണ് നാലു സീറ്റുകളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.എം.രാജഗോപാലൻ എം.എൽ.എയുടെ ഇടപെടലിലൂടെയും പഞ്ചായത്തിൽ വൻ വികസന പദ്ധതികൾ നടപ്പിലാക്കാൻ ഇടതു സർക്കാർ തയ്യാറായ ഘട്ടത്തിലാണ് ഡി.ഡി.എഫിന്റെ ചുവടുമാറ്റം. പാർട്ടിയുടെ സഹായത്തോടെയാണ് രണ്ടുതവണയും ഡി.ഡി.എഫ് പഞ്ചായത്തിൽ ഭരണത്തിൽ എത്തിയത് എന്ന യാഥാർത്ഥ്യം ഡി.ഡി.എഫ് നേതാക്കൾ ഓർക്കുന്നത് നന്നാണെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു. എന്നാൽ സി.പി.എം നിലപാടിലൊന്നും കുലുങ്ങാതെ ലായന സമ്മേളനവുമായി മുന്നോട്ടുപോകുകയാണ് ഡി.ഡി.എഫ് നേതൃത്വം.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കക്ഷിനില
ഡി.ഡി.എഫ് -7
യു.ഡി.എഫ് -7
സി.പി.എം-2
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |