കണ്ണൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ സംവിധാനം പുനസ്ഥാപിക്കാൻ നടപടിയാവുന്നു. ഇത് സംബന്ധിച്ച് പൊലീസ്, റവന്യു, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, ഓട്ടോ തൊഴിലാളി സംഘടനാനേതാക്കൾ എന്നിവരുടെ യോഗം കോർപ്പറേഷൻ ഓഫീസിൽ ചേർന്നു. കോർപറേഷൻ പ്രീപെയ്ഡ് ഓട്ടോ സംവിധാനത്തിെന്റ നഗരപരിധി പുനക്രമീകരിക്കാൻ ധാരണയായി.
തലശ്ശേരി ഭാഗത്ത് മേലെചൊവ്വ വരെയും തളിപ്പറമ്പ് ഭാഗത്ത് വനിത കോളജ് വരെയും അഴീക്കൽ ഭാഗം ചാലാട് വരെയും പയ്യാമ്പലം ഭാഗം കാനത്തൂർ കാവ് വരെയും നഗരപരിധി പുനക്രമീകരിച്ചു. സിറ്റി ഭാഗം കുറുവ റോഡ് ജംഗ്ഷൻ വരെയും കക്കാട് ഭാഗം അരയാൽത്തറ വരെയും തളാപ്പ് ഭാഗം ലളിത സർവീസ് സെന്റർ വരെയുമാണ് ക്രമീകരിക്കുന്നതിന് ധാരണയായത്. റെയിൽവേ സ്റ്റേഷനിലെ പ്രധാന കവാടത്തിൽ 2013ൽ പ്രവർത്തനം തുടങ്ങിയ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പൂട്ടിയിട്ട് കാലമേറെയായി. ഇടക്ക് തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. കൗണ്ടർ തുടങ്ങണമെന്ന് പൊലീസിന്റെയും യാത്രക്കാരുടെയും ഭാഗത്തുനിന്ന് ആവശ്യമുണ്ടായിരുന്നു.
യാത്രാക്കൂലി തർക്കത്തിന് പരിഹാരമാകും
കൗണ്ടർ തുടങ്ങിയാൽ ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും തമ്മിൽ യാത്രാക്കൂലി സംബന്ധിച്ച തർക്കങ്ങൾ ഇല്ലാതാവും. ചില ഡ്രൈവർമാർ അമിതമായി യാത്രക്കൂലി ഈടാക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് സിറ്റിയിലേക്ക് ഓട്ടോറിക്ഷയിൽ പോയ യാത്രക്കാരനിൽനിന്ന് 3,00 രൂപ ഈടാക്കിയതായി പരാതിയുണ്ട്. ജില്ലക്ക് പുറത്തുനിന്നെത്തുന്നവരാണ് പലപ്പോഴും ഈ കൊള്ളക്ക് ഇരയാകുന്നത്. മേയർ ടി.ഒ മോഹനന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.
നഗരപരിധി പുനക്രമീകരിച്ചതിന് പിന്നാലെ നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്. കൗണ്ടർ പുനസ്ഥാപിക്കുന്നതിനായി കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഒരുക്കണം. രണ്ട് ജീവനക്കാരെയും നിയമിക്കണം. നടപടികൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് പ്രീപെയ്ഡ് ഓട്ടോ സംവിധാനം പുനസ്ഥാപിക്കാനാകും- മേയർ ടി.ഒ. മോഹനൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |