കണ്ണൂർ: നഗരത്തിലെ രണ്ട് മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രങ്ങളുടെ നിർമ്മാണം അന്തിമ ഘട്ടത്തിൽ. രണ്ട് പാർക്കിംഗ് കേന്ദ്രങ്ങളും ജനുവരിയിൽ ജനങ്ങൾക്ക് തുറന്നു നൽകുമെന്ന് മേയർ അഡ്വ.ടി.ഒ.മോഹനൻ പറഞ്ഞു. മൾട്ടിലെവൽ കാർപാർക്കിംഗ് പ്രവൃത്തി ഇഴയുന്നതുമായി ബന്ധപ്പെട്ട് കേരള കൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു.ഇതിനു പിന്നാലെയാണ് മേയറുടെ നടപടി.
അമൃത് പദ്ധതിയിൽ 11 കോടി ചിലവഴിച്ചാണ് കാർ പാർക്കിംഗ് കേന്ദ്രങ്ങളൊരുങ്ങുന്നത്.ജവഹർ സ്റ്റേഡിയത്തിനടുത്തുള്ള സ്വാതന്ത്റ സമര സ്തൂപത്തിന് സമീപവും എസ്.എൻ. പാർക്ക് റോഡിൽ പഴയ പീതാംബ പാർക്കിന് സമീപവുമാണ് പാർക്കിംഗ് കേന്ദ്രങ്ങളൊരുങ്ങുന്നത് .ജഹവർ സ്റ്റേഡിയത്തിന് സമീപം അഞ്ച് നിലകളിലും എസ്.എൻ പാർക്ക് റോഡിൽ മൂന്ന് നിലകളിലുമാണ് പാർക്കിംഗ് കേന്ദ്രം . ഇവ പൂർത്തിയായാൽ നഗരത്തിലെ പാർക്കിംഗ് പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകും. നിലവിൽ പാതയോരത്തുള്ള അനധികൃത പാർക്കിംഗ് നഗരത്തിൽ രൂക്ഷമായ ഗതാഗത കുരുക്കിന് വഴിവെക്കുന്നുണ്ട്.
നിർമ്മാണം തുടങ്ങിയത് 2020ൽ
പാർക്കിംഗ് കേന്ദ്രങ്ങളുടെ എൻജിനീയറിംഗ് പ്രവൃത്തികളെല്ലാം പൂർത്തിയായി. ഇനി അവസാനഘട്ട സിവിൽ പ്രവൃത്തി മാത്രമാണ് ബാക്കിയുള്ളത്.പൂനെ ആസ്ഥാനമായ കമ്പനിക്കാണ് നിർമാണ ചുമതല. 2020 ഒക്‌ടോബറിലായിരുന്നു നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്. ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കരാറുകാരും ഉപകരാറുകാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് പ്രവൃത്തി നിലച്ചു. തുടർന്ന് കോർപ്പറേഷൻ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും വീണ്ടും ഈ വർഷം ജൂലായിൽ നിർമ്മാണം തുടരുകയുമായിരുന്നു. ഡിസംബറിൽ തുറക്കാമെന്നായിരുന്നു രണ്ടാം ഘട്ടത്തിൽ പ്രവൃത്തി തുടങ്ങുമ്പോൾ കോർപ്പറേഷൻ അധികൃതർ പറഞ്ഞത്.
ആദ്യഘട്ടത്തിൽ നിർമാണം നിലച്ചിരുന്നു. എന്നാൽ, ഇപ്പോൾ പ്രവൃത്തി തടസ്സമില്ലാതെ തുടരുകയാണ്. നിലവിൽ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.ജനുവരിയിൽ കാർപാർക്കിംഗ് കേന്ദ്രം സജ്ജമാകും
അഡ്വ.ടി.ഒ. മോഹനൻ, മേയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |