കർണ്ണാടക വനത്തിലേക്ക് കടന്നതായി സംശയം
ഇരിട്ടി: ബുധനാഴ്ച ഉച്ചയോടെ മുണ്ടയാംപറമ്പിൽ കണ്ടെത്തുകയും വൈകുന്നേരം 5 മണിയോടെ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്ത കടുവയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. മുണ്ടയാംപറമ്പ് ആനപ്പന്തി റോഡിൽ ആളൊഴിഞ്ഞ പറമ്പിൽ കടുവ ഉണ്ടെന്ന നിഗമനത്തിൽ പോലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.
വയനാട്ടിൽ നിന്നും എത്തിയ സംഘം സുരക്ഷാ ജാക്കറ്റ് ഉൾപ്പെടെ ധരിച്ച് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കാട്ടിൽ കയറി തിരച്ചൽ നടത്തി. ഈ മേഖലയിൽ കടുവ ഇല്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതോടെ ഉണ്ടായി. പിന്നീട് ഈ പ്രദേശത്തു നിന്ന് കടുവ നടന്നു പോയതായി സംശയിക്കുന്ന തെങ്ങോല ഭാഗത്തേക്കുള്ള ആളൊഴിഞ്ഞ പറമ്പുകളിലും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ബുധനാഴ്ച അഞ്ചുമണിക്ക് ശേഷം കടുവയുടെ സാന്നിധ്യം എവിടെയും കണ്ടെത്താനാകാത്തതിനാൽ കർണാടക വനത്തിലേക്ക് കടന്നുപോയതായാണ് അധികൃതർ സംശയിക്കുന്നത്. എന്നാൽ വ്യക്തമായ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ സാധിക്കുന്ന വിധം തെളിവുകൾ കണ്ടെത്താനാവാത്തതിനാൽ പ്രദേശത്തെ ജനങ്ങൾ ഇപ്പോഴും ഭീതിയിലാണ്.
ഇരട്ടി ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിൽ, ആറളം സി.ഐ വിപിൻദാസ്, കരിക്കോട്ടക്കരി എസ്.ഐ പി. അംബുജാക്ഷൻ, എസ്.ഐ റെജിമോൻ, കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, ഫോറസ്റ്റർമാരായ എം.ജെ. രാഘവൻ, ടി.എൻ. ദിവാകരൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വനവകുപ്പ് ദ്രുതകർമ്മ സേനാംഗങ്ങളും പഞ്ചായത്ത് അധികൃതരും ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു.
ഇതിനിടെ കടുവയെ തുരത്താൻ ഫലപ്രദമായ നടപടി ഉണ്ടാവുന്നില്ലെന്ന് കുറ്റപ്പെടുത്തി മുണ്ടയാംപറമ്പ് ജംഗ്ഷനിൽ ഇന്നലെ രാവിലെ നാട്ടുകാർ റോഡ് ഉപരോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |