കാഞ്ഞങ്ങാട്: സ്ഥലപരിമിതിയും ജലസമൃദ്ധിയുമെന്ന കൃഷിയിലെ സങ്കീർണപ്രശ്നത്തിന് ഹൈഡ്രോപോണിക്സ് രീതി പരിഹാരമായപ്പോൾ ചെമ്മട്ടംവയലിലെ അമ്പാട്ട് വീട്ടിൽ ഏലിയാസിന്റെ ജീവിതം പച്ചപ്പിന്റെ തണലിലാണ്. മുൻ മിലിട്ടറി എൻജീനീയറിംഗ് സർവ്വീസസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ നൂതനരീതിയിലുള്ള കൃഷി വിപുലീകരിച്ചിരിക്കുകയാണിപ്പോൾ.
വായിച്ചുകിട്ടിയ അറിവ് വച്ചാണ് പാവൽ, പയർ, പച്ചമുളക്, തക്കാളി, ചീര എന്നിവ നട്ടത്. നാൽപത്തിയഞ്ച് ദിവസം മുതൽ വിളവ് ലഭിച്ചതോടെ പുതിയ കൃഷിരീതി ഏറെ മെച്ചമെന്ന് മനസിലായി.ഇപ്പോൾ നൂറ് പച്ചക്കറിചെടികളിൽ നിന്ന് മികച്ച വിളവാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വർഷം മുഴുവൻ വിഷരഹിത പച്ചക്കറികൾ ലഭിക്കുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു വലിയ പ്രത്യേകത.കീടബാധയും പേടിക്കേണ്ട. വെയിലിന്റെയോ, മഴയുടെയോ ഏറ്റക്കുറച്ചിലുകൾ ഇവയെ ബാധിക്കാറുമില്ല. സാധാരണ രീതിയിൽ നിന്ന് പത്തുശതമാനം വെള്ളം മാത്രമെ ആവശ്യമുള്ളു. സ്ഥലത്തിന്റെ അളവ് തുലനം ചെയ്താൽ വിളവ് പത്തിരട്ടിയും. ബാൽക്കണി തൊട്ട് പോളി ഹൗസിൽ വലിയ അളവിലും ഈ കൃഷി ചെയ്യാം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സായ ഭാര്യ മിനി ജോസഫാണ് ഏലിയാസിന്റെ ഭാര്യ. യു.കെയിൽ നഴ്സിംഗ് വിദ്യാർത്ഥിയായ പ്രിൻസ്, ചെമ്മട്ടംവയൽ ക്രൈസ്റ്റ് സിഎംഐ പബ്ലിക്ക് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ രോഹൻ എന്നിവർ മക്കളാണ്.
പൈപ്പുണ്ടോ, കൃഷി തുടങ്ങാം
മണ്ണോ, കീടനാശിനിയോ, കളനാശിനിയോ ആവശ്യമില്ല എന്നതാണ് ഹൈഡ്രോപോണിക്സ് കൃഷി രീതിയുടെ ഏറ്റവും വലിയ സവിശേഷത. ഒരു മഴമറയ്ക്ക് കീഴിൽ പ്രത്യേകം സജ്ജമാക്കുന്ന പി.വി.സി പൈപ്പിൽ തുളയുണ്ടാക്കി അതിൽ നെറ്റ് പോട്ട് എന്ന പി.വി.സി സ്‌ളോട്ട് കപ്പ് ഇറക്കിവെച്ച് അതിൽ പച്ചക്കറി തൈകൾ നടുന്നു. ചകിരിച്ചോർ, എർത്ത് ബാൾ തുടങ്ങിയ മിശ്രിതമാണ് സാധാരണയായി ഇതിന് ഉപയോഗിക്കുന്നത്. ചെടികളെ താങ്ങി നിർത്തുക മാത്രമാണ് ഇവയുടെ ധർമ്മം. പിന്നീട് പി.വി.സി പൈപ്പിലൂടെ പമ്പ് ഉപയോഗിച്ച് വെള്ളവും പോഷകാംശ ലായനിയും തുടർച്ചയായി ഒഴുക്കിവിടുന്നു. ഇവയിൽ നിന്നും ആവശ്യമായ ജീവകങ്ങളും, മൂലകങ്ങളും, ഓക്സിജനും വേരുകൾ വഴി വലിച്ചെടുത്ത് ചെടികൾ വളരുന്നു. ഇതാണ് ഈ കൃഷി രീതിയുടെ അടിസ്ഥാന തത്വം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |