തൃക്കരിപ്പൂർ: ഉസ്ബെക്കിസ്ഥാനിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ വെങ്കലമെഡലും കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കാൻ യോഗ്യതയും നേടി രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനമായി മാറിയ ഷോട്ട്പുട്ട് താരം തങ്കയത്തെ വി.എസ് അനുപ്രിയയെ അധികൃതർ അവഗണിക്കുന്നതിൽ കായികപ്രേമികൾക്ക് നിരാശ. വിദേശത്തുനിന്ന് മെഡലുമായി കണ്ണൂർ വിമാന താവളത്തിലിറങ്ങിയ താരത്തിനെ സ്വീകരിക്കാൻ സ്പോർട്സ് കൗൺസിലിന്റെയോ സർക്കാരിന്റെയോ പ്രതിനിധിയായി ഒരാളും എത്തിയില്ലെന്ന് മാത്രമല്ല കായികമന്ത്രിയോ ജില്ലാ ഭരണാധികാരികളോ കായികമേലധികാരികളോ ഒന്നു വിളിച്ച് അഭിനന്ദിക്കാൻ പോലും തയാറായില്ലെന്ന് ഇവർ പരിതപിക്കുന്നു.
സ്വന്തം കഴിവിലും കെ.സി. ത്രോയുടെ ശക്തമായ പിന്തുണയിലും അന്തർദേശീയ രംഗത്ത് ഇന്ത്യൻ പതാക ഉയർത്തിയ ഈ യുവ താരത്തിന് അർഹിക്കുന്ന പ്രാധാന്യം ഔദ്യോഗിക തലത്തിൽ നൽകാൻ ആരും തയ്യാറായിട്ടില്ല. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവയും ഗുരു ചന്തു പണിക്കർ സ്മാരക സ്കൂൾ അധികൃതരും കോച്ച് ഗിരീഷ് കുമാറും മാത്രമാണ് ഈ മെഡൽ ജേതാവിനെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത്. അടുത്തദിവസം എം. രാജഗോപാലൻ എം.എൽ.എ അനുപ്രിയയുടെ വീട്ടിലെത്തി അനുമോദിച്ചെന്നു മാത്രം.
മെഡൽ നേട്ടത്തിന് മാധുര്യമേറെ
ഗ്രാമീണമേഖലയിൽ നിന്ന് ഉയർന്നുവന്ന് അന്തർദേശീയരംഗത്ത് മെഡൽ നേടുകയെന്നത് ഒരു സാധാരണ കുടുംബാംഗമെന്ന നിലയിൽ ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. മകളുടെ കഴിവ് തിരിച്ചറിഞ്ഞ കൂലിപ്പണിക്കാരനായ പിതാവ് ശശി വർഷങ്ങളായി മകൾക്ക് പിന്നാലെയായതിനാൽ പലപ്പോഴും ജോലിക്ക് പോലും പോയിരുന്നില്ല. ഏഷ്യൻ യൂത്ത് അണ്ടർ 18 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ ഷോട്ട്പുട്ടിലാണ് 16.37 മീറ്റർ എറിഞ്ഞ് അനുപ്രിയ വെങ്കലം നേടിയത്. പിന്നിട്ട വഴികളിലെല്ലാം ഷോട്ട്‌പുട്ട് മത്സരത്തിൽ റെക്കോഡുകൾ മാറ്റിയെഴുതിയ ചരിത്രമാണ് ഈ താരത്തിനുള്ളത്. ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ 15.59 മീറ്റർ ദൂരം താണ്ടി റെക്കോഡ് തിരുത്തി സ്വർണമെഡൽ നേടിയാണ് ഏഷ്യൻ യൂത്ത് അത്‌ലറ്റിക് മീറ്റിൽ പങ്കെടുത്തത്.
പലദിവസങ്ങളിലും ജോലി ഉപേക്ഷിച്ചാണ് മകളുടെ പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ ഇന്ത്യക്ക് വെളിയിൽ വെച്ച് നാടിനു വേണ്ടി മെഡൽ നേടിയിട്ടും കായിക വകുപ്പോ ബന്ധപ്പെട്ടവരോ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല.
ശശി അവറോന്തൻ, അനുപ്രിയയുടെ പിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |