കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കാസർകോടിനെ ജൈവ ജില്ലയായി പ്രഖ്യാപിച്ചിട്ട് വർഷം 10 കഴിഞ്ഞെങ്കിലും എല്ലാ ഗണത്തിലുമുള്ള രാസകീടനാശിനികളും ഇന്നും സുലഭം. 2010 ഡിസംബർ 3നാണ് ജില്ലയിൽ വീര്യം കൂടിയ ചുവപ്പ്, മഞ്ഞ ഗണത്തിൽപ്പെട്ട കീടനാശിനികൾ നിരോധിച്ച് ജൈവ ജില്ലാ പ്രഖ്യാപനം നടത്തിയത്. എന്നാൽ കണ്ണൂർ ജില്ലയിലെ ടൗണുകളിൽ നിന്നും കർണാടക ടൗണുകളിൽ നിന്നും കീടനാശിനികൾ നിർബാധം ജില്ലയിലെത്തുകയാണ്.
എന്നാൽ ജില്ലയിലെ അംഗീകൃത വളം വില്പന കേന്ദ്രങ്ങളിലൊന്നും രാസകീടനാശിനികൾ ലഭിക്കുന്നില്ല. കാസർകോടിനെ മാത്രം ജൈവ ജില്ലയായി പ്രഖ്യാപിച്ചിട്ട് കാര്യമില്ലെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ, പയ്യന്നൂർ വളം ഡിപ്പോകളിൽ ഇത്തരം കീടനാശിനികൾ ലഭിക്കും. മംഗളൂരുവിലും ഏത് കീടനാശിനിയും യഥേഷ്ടം ലഭിക്കും.
ജില്ലയിലെ മലയോര പഞ്ചായത്തുകളിലെ പ്രധാന കൃഷിയായ കവുങ്ങ്, റബ്ബർ തുടങ്ങിയ നാണ്യവിളകൾക്കായി കീടനാശിനികൾ എത്തുന്നത് സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിൽ നിന്നാണ്. സ്വകാര്യ, പൊതു വാഹനങ്ങളിൽ അവ വാങ്ങി ജില്ലാ അതിർത്തി കടന്നാൽ കണ്ടെത്താൻ പ്രത്യേക പരിശോധനയൊന്നുമില്ല. യഥാർത്ഥ പേരുകളിലല്ല ഈ കീടനാശിനികൾ അതിർത്തി കടക്കുന്നത്. കരിഞ്ചന്തയിൽ പറയുന്ന വില നൽകി വാങ്ങുന്നതിനും ആളുകളുണ്ട്.
ഫലം ലഭിക്കാതെ ജൈവകീടനാശിനികൾ
ജൈവകീടനാശിനികളിൽ പലതും കീടബാധയിൽ ഫലപ്രദമല്ലാത്ത സാഹചര്യത്തിലാണ് കർഷകരിൽ പലരും നേരത്തെ ഉപയോഗിച്ച കീടനാശിനികളെ തേടുന്നത്. ലഭിച്ചിരുന്ന നല്ല വിളവും രോഗമില്ലാത്ത കൃഷിയും പെട്ടെന്ന് ഇല്ലാതായപ്പോൾ പലരും അനധികൃതമായി കീടനാശിനികൾ എത്തിക്കാൻ തുടങ്ങി. ഇതോടെ പ്രഖ്യാപനം കടലാസിൽ ഒതുങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |