ചെറുവത്തൂർ: അട്ടകളുടെ ആക്രമണം കാരണം പൊറുതിമുട്ടിയ പിലിക്കോട്, ചെറുവത്തൂർ പഞ്ചായത്തുകളിലെ വലിയൊരു വിഭാഗം കർഷകർ വയലുകളിൽ ഇറങ്ങാൻ മടിക്കുകയാണ്. പശുവിന് പുല്ലരിയാൻ പോലും ഇറങ്ങാനാകുന്നില്ല. പശുക്കളെ മേയാൻ വിടുന്നതും ഏറെ സൂക്ഷിച്ചാണ്.
പാടത്തും പരിസരത്തും ഇറങ്ങിനടന്നാൽ കൂട്ടത്തോടെ കാലിൽ സൂചിപോലുള്ള മുന തറപ്പിച്ച് രക്തം ഊറ്റിക്കുടിക്കുന്ന ഒന്നാന്തരം അട്ടകൾ. കടിക്കുന്ന ഭാഗത്ത് രക്തം കട്ടപിടിക്കാൻ വൈകുമെന്നത് വലിയ അപകടത്തിലേക്ക് നയിക്കുമെന്നതാണ് പേടി. മനുഷ്യരെ മാത്രമല്ല വയലുകളുടെ പരിസരത്ത് മേയാൻ വിടുന്ന പശുക്കളുടെ അകിടിലും ഇവ കടിച്ചുതൂങ്ങി രക്തം ഊറ്റും. വിസ്തൃതമായ മലപ്പ് - പാടാളം, കോതോളി പാടശേഖരങ്ങൾ ഏറെക്കുറെ അട്ടകൾ കൈയടക്കിയിരിക്കുകയാണ്. തിമിരി തുടങ്ങിയ സമീപപ്രദേശങ്ങളിലെ വയലുകളിലും അട്ടയുടെ ഭീകരമായ ആക്രമണം നേരിടുകയാണ്. ഇവിടങ്ങളിലെല്ലാം കർഷകർ വയലിലിറങ്ങാൻ മടിക്കുകയാണ്.
പാന്റും മുട്ടോളമെത്തുന്ന ഷൂസും ഫുൾ കൈ ഷർട്ടുമടക്കം കൈയും കാലും പൂർണ്ണമായും മറച്ചുള്ള വസ്ത്രം ധരിച്ച് പുല്ലറുക്കാൻ പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് പാരമ്പര്യ -സമ്മിശ്ര കർഷകനായ പിലിക്കോട്ടെ സി.കെ.രഘു പറയുന്നു. ശരീരത്തിലെവിടെയെങ്കിലും അട്ടകടിച്ചാൽ അവയെ പറിച്ചുകളഞ്ഞാൽ കടിച്ച ഭാഗത്തെ മുറിവിൽ നിന്ന് രക്തസ്രാവമുണ്ടാകുന്ന സ്ഥിതിയുമുണ്ട്. രണ്ടാം വിള ആരംഭിക്കാനിരിക്കെ അട്ടയുടെ സാന്നിദ്ധ്യം കടുത്ത പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയിലാണ് കർഷകർ.
ചോരകുടി വർഷത്തിൽ ഒരു തവണ മാത്രം
"ഹിറുഡിനേറിയ ഗ്രാനുലോസ" എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന അട്ടകളാണ് വയലുകളിൽ കാണപ്പെടുന്നത്. വളരെ പെട്ടെന്ന് ഇതിനെ വയലുകളിൽ നിന്നും തുടച്ചു മാറ്റാൻ പ്രയാസമുണ്ട്. 5 സെന്റിമീറ്റർ ഘനത്തിൽ വെള്ളമുള്ള ഒരേക്കർ വയലിലെ എല്ലാ ഭാഗങ്ങളിലും എത്തുന്ന വിധത്തിൽ 4 കിലോ തുരിശ് വിതറിയാൽ ഇവയുടെ ശല്യം കുറച്ചു കാലത്തേക്ക് ഇല്ലാതാകും. ഒരു തവണ വയറുനിറച്ചു ചോര കുടിച്ചാൽ ഒരു വർഷത്തേക്ക് പിന്നീട് ഒന്നും അവശ്യമില്ല. ചെളിയിൽ ദീർഘകാലം നിദ്രാവസ്ഥയിൽ കിടക്കുകയെന്നത് ഈ ജീവിയുടെ അതിജീവന തന്ത്രമാണ്.
തുരിശു പ്രയോഗത്തിന് പുറമെ കൃഷിയിടങ്ങൾ തരിശിടാതിരിക്കുന്നതാണ് അട്ടകളെ അകറ്റാനുള്ള വഴി. കൃഷി നടത്തുന്നതിന് മുമ്പ് വയലുകൾ നന്നായി ഇളക്കി മറിക്കുന്നതും പ്രതിരോധമാർഗമാണ്.
ഡോ: കെ.എം.ശ്രീകുമാർ , എന്റമോളജി വിഭാഗം പ്രൊഫസർ, കാർഷിക കോളേജ്, പടന്നക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |