നീലേശ്വരം: പ്രവർത്തനമാരംഭിച്ചിട്ട് 20 വർഷം കഴിഞ്ഞെങ്കിലും പടന്നക്കാട് കാർഷിക കോളേജിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാത്തത് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഒരു പോലെ വലയ്ക്കുന്നു.
പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ 1994ലാണ് കാർഷിക കോളേജ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് 1999 ൽ പടന്നക്കാട് പുതിയ കെട്ടിടത്തിലേക്ക് മാറിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പഴയതു പോലെ തുടരുകയാണ്.
ആദ്യം 30 കുട്ടികൾക്കാണ് കോളേജിൽ പ്രവേശനമുണ്ടായിരുന്നത്. പിന്നീട് 2011 ൽ പി.ജി കോഴ്സ് വന്നതോടെ അത് 50 ആയും ഈ വർഷം മുതൽ പിഎച്ച്.ഡി അനുവദിച്ചതോടെ കുട്ടികളുടെ എണ്ണം 100 ആയി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചെങ്കിലും ആനുപാതികമായി മറ്റ് സൗകര്യങ്ങൾ ലഭ്യമായിട്ടില്ല.
ലബോറട്ടറി സൗകര്യങ്ങൾ പഴയതുപോലെ തുടരുകയാണ്. അതുകൊണ്ട് തന്നെ കുട്ടികൾ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾക്കായി ബുദ്ധിമുട്ടുകയാണ്. കോളേജിലെ പെൺകുട്ടികൾക്ക് മാത്രമാണ് ഹോസ്റ്റൽ സൗകര്യമുള്ളത്. അതിനാൽ ആൺകുട്ടികൾക്ക് പുറത്തുപോയി താമസിക്കേണ്ടി വരുന്നു. 36 അദ്ധ്യാപകരുണ്ടെങ്കിലും സ്റ്റാഫ് ക്വാർട്ടേഴ്സും ഒരുക്കിയിട്ടില്ല. മിക്ക അദ്ധ്യാപകരും തെക്കൻ ജില്ലകളിൽ നിന്ന് വരുന്നവരായതിനാൽ താമസ സൗകര്യമില്ലാത്തതിനാൽ എങ്ങിനെയും ട്രാൻസ്ഫർ സംഘടിപ്പിച്ച് സ്വന്തം നാട്ടിലേക്ക് പോകാൻ ധൃതി കാട്ടുകയാണ്. ഇത് കുട്ടികളുടെ പഠനത്തെയും ബാധിക്കുന്നു. കോളേജിന് ആകെയുള്ളത് 48 പേർക്ക് കയറാവുന്ന ഒരു ബസാണ്. കുട്ടികൾക്ക് പഠനാവശ്യത്തിന് മറ്റ് തോട്ടങ്ങളിലും ഫീൽഡിലും പോകണമെങ്കിൽ ബസ്സ് രണ്ടു പ്രാവശ്യം സർവ്വീസ് നടത്തേണ്ട സ്ഥിതിയാണ്.
പിലിക്കോട് ഫാമിന്റെ കീഴിലായിരുന്ന കരുവാച്ചേരി തോട്ടം പടന്നക്കാട് തോട്ടത്തിന്റെ കീഴിലാക്കിയെങ്കിലും അവിടെ ജലസേചന സൗകര്യം കുറവാണ്. ആദ്യഘട്ടത്തിൽ കാർഷിക കോളേജ് ഇവിടെ നിന്ന് പറിച്ചുനടാൻ ശ്രമമുണ്ടായിരുന്നെങ്കിലും പിന്നീട് അധികാരികൾ അതിൽ നിന്നും പിന്തിരിയുകയായിരുന്നു.
ഉടൻ വേണം
കൂടുതൽ ലബോറട്ടറി സൗകര്യങ്ങൾ
ആൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം
അദ്ധ്യാപകർക്കായി സ്റ്റാഫ് ക്വാർട്ടേഴ്സ്
യാത്രസൗകര്യത്തിനായി കോളേജ് ബസ്
ഹോസ്റ്റൽ കെട്ടിടങ്ങളുടെ പണി പൂർത്തിയായി വരുന്നുണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കാർഷിക സർവ്വകലാ ശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്
ഡോ. പി.കെ. മിനി, അസോസിയേറ്റ് ഡീൻ, പടന്നക്കാട് കാർഷിക കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |