നീലേശ്വരം: ജീവിക്കാനായി കഴിഞ്ഞ 26 വർഷമായി നടത്തുവരുന്ന ഹോട്ടൽ ദേശീയപാത വികസനത്തിൽ ഇല്ലാതാകുമ്പോൾ ഈ ദമ്പതികൾ ചോദിക്കുന്നത് മറ്റൊന്നുമല്ല - 'ഞങ്ങൾ ഇനി എന്ത് ചെയ്യും'.
തോട്ടം ജംഗ്ഷനിലെ കുഞ്ഞുകടയിൽ കഴിഞ്ഞ 26 വർഷമായി ഹോട്ടൽ നടത്തുകയാണ് ഒ.സി കുഞ്ഞമ്പു, പി.വി കുഞ്ഞമ്മ ദമ്പതിമാർ.1996ൽ കട തുടങ്ങുമ്പോൾ ചായയ്ക്ക് മൂന്ന് രൂപ. അഞ്ചു രൂപയ്ക്ക് ഒരു ചായയും പലഹാരവും കിട്ടും. നീണ്ട 26 വർഷങ്ങൾ കടന്നുപോയത് ഓർക്കുമ്പോൾ ഉള്ളിൽ നിറഞ്ഞ സന്തോഷം. രുചികരമായ, മായം ചേർക്കാത്ത ഭക്ഷണം നൽകാൻ സാധിച്ചു എന്നത് ഇരുവരെയും ഒരു പോലെ സന്തോഷിപ്പിക്കുന്നു. എന്നാൽ ഏതു നിമിഷവും ഈ കട പൊളിച്ചു മാറ്റുമെന്നതാണ് ഇവർ ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ വേദന.
ഇത്രയും വർഷം വെറും കച്ചവടം എന്നതിനപ്പുറം വല്ലാത്തൊരു അടുപ്പമായിരിന്നു ഇവിടെ വരുന്നവരോട്. പലരും വർഷങ്ങളായി കാണുന്ന മുഖങ്ങൾ തന്നെ. ഹെൽത്ത് സർട്ടിഫിക്കറ്റും വഴിയോര കച്ചവട ലൈസൻസും ഉണ്ടെങ്കിലും ഇനി അതൊന്നും പുതുക്കേണ്ടതില്ല എന്നാണ് നിർദ്ദേശം.
തോട്ടം ഓട്ടോ സ്റ്റാൻഡിൽ ഉള്ള ഡ്രൈവർമാരുടെയും പ്രിയപ്പെട്ട ചായക്കടയാണ് ഓർമ്മയാകാൻ പോകുന്നത്. 74 വയസുള്ള കുഞ്ഞമ്പുവിനും 68വയസുള്ള കുഞ്ഞമ്മയ്ക്കും ജീവിതമാർഗവും ജീവിതവും തന്നെയായിരുന്നു ഈ കുഞ്ഞുകട. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഇരുവരെയും അലട്ടുന്നുണ്ടെങ്കിലും പതിവു തെറ്റിക്കാതെ ഇപ്പോഴും കട തുറക്കുന്നുണ്ട് ഇരുവരും. മൂന്ന് മക്കളോടൊപ്പം കണിച്ചിറയിലാണ് ഇരുവരും താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |