കാസർകോട്: മൈസൂർ കാട്ടിൽ നിന്നും അതിർത്തി കടന്ന് കാസർകോട് ജില്ലയിലെ കർഷകർക്ക് ഭീഷണി സൃഷ്ടിക്കുന്ന ആനകളെ പൂട്ടാൻ ദേലംപാടി, കാറഡുക്ക, മുളിയാർ, ബേഡകം, കുറ്റിക്കോൽ മേഖലകളിൽ തൂക്കുവേലി നിർമ്മാണ പ്രവൃത്തി തുടങ്ങി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വനംവകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദേലംപാടി മുതൽ ചൂരിത്തോട് വരെയുള്ള 29 കിലോമീറ്റർ ദൂരത്തിലാണ് 3.33 കോടി രൂപ ചെലവിൽ സോളാർ വേലി നിർമിക്കുന്നത്. ഇതിൽ ബെള്ളക്കാനം മുതൽ ചാമകൊച്ചി വരെയുള്ള ആദ്യ റീച്ചിന്റെ നിർമ്മാണത്തിനുള്ള പാതയൊരുക്കൽ പ്രവൃത്തികൾ കാസർകോട് ഡി.എഫ്.ഒ പി. ബിജുവിന്റെ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞദിവസം തുടങ്ങി. നൂതന പദ്ധതിയെന്ന നിലയിൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ മാതൃകാ പദ്ധതിക്കുള്ള പ്രോത്സാഹന ധനസഹായം ലഭിച്ച പദ്ധതിയുടെ കരാർ നൽകിയത് പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷനാണ്.
കാഞ്ഞങ്ങാട് റേഞ്ചിൽ 34 കിലോമീറ്റർ ദൂരം സോളാർ വേലി പണിയുന്നതിനുള്ള പദ്ധതി കാസർകോട് വികസന പാക്കേജിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
67.8 ലക്ഷം രൂപ
ആനകളെ തുരത്തുന്നതിന് ആവിഷ്കരിച്ച ഓപ്പറേഷൻ ഗജ പദ്ധതി വിജയകരമായിരുന്നു എന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വന്യജീവികളുടെ ആക്രമണത്തിൽ നാശം സംഭവിച്ചവർക്ക് 67.8 ലക്ഷം രൂപ വിതരണം ചെയ്തു. മരണം സംഭവിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നൽകി വരുന്നുണ്ട്.
ജില്ലയിലെ വനമേഖലയിൽ കർഷകരെ ആനകളിൽ നിന്ന് രക്ഷിക്കാനുള്ള പ്രതിരോധ പദ്ധതികൾ ഊർജിതമായി നടത്തുകയാണ്. വനം വകുപ്പിനെതിരായ ദുരാരോപണങ്ങൾ അടിസ്ഥാന രഹിതമാണ്.
പി. ബിജു, ഡി.എഫ്.ഒ കാസർകോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |