കാസർകോട്: പോളിയോ വാക്സിനെടുക്കുന്നതിനിടെ വന്ന കൈപ്പിഴവ് കാസർകോട് വലിയപറമ്പ് സ്വദേശി അഹമ്മദിന്റെ ജീവിതം താറുമാറാക്കി. വർഷങ്ങളോളം കട്ടിലിൽ തളച്ചിട്ട അഹമ്മദിന് ചികിൽസയെ തുടർന്ന് നടക്കാനായെങ്കിലും പ്രായത്തിനനുസരിച്ചുള്ള തൂക്കമോ ഉയർച്ചയോ കിട്ടിയിരുന്നില്ല. കൂനിന്മേൽ കുരുവെന്ന പോലെ അഹമ്മദിന്റെ രണ്ടു വൃക്കകളും തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ എട്ടുവർഷമായി ഡയാലിസിസിന് വിധേയമാകുകയാണ്.
വിധി ഇത്തരത്തിൽ പെരുമാറിയങ്കിലും പഠനത്തിൽ മിടുക്കനായതിനാൽ പ്ലസ്ടു പാസായി ഇദ്ദേഹം ഇപ്പോൾ മംഗളൂരുവിൽ ബി.സി.എ പഠിക്കുകയാണ്. പക്ഷേ ആഴ്ചയിൽ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്യണം. എന്നാൽ ഇനി പഠനവുമായി മുന്നോട്ടുപോവണമെങ്കിൽ വൃക്കമാറ്റിവയ്ക്കുകയേ വഴിയുള്ളൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.
വികലാംഗതയും ശാരീരിക ബുദ്ധിമുട്ടും കാരണം നാലാംക്ലാസ് വരെ മാത്രമേ അഹമ്മദിന് സ്‌കൂൾ പഠനം നടത്താൻ കഴിഞ്ഞുള്ളൂ. പിന്നീട് ഒൻപതാംക്ലാസുവരെ വീട്ടിൽ വച്ചുതന്നെയാണ് പഠനം. അതിനിടയിലാണ് വൃക്കയും തകരാറിലായത്. പത്താംക്ലാസ് പരീക്ഷയെഴുതണമെങ്കിൽ സ്‌കൂളിൽ തന്നെ പഠിക്കണമെന്ന് അദ്ധ്യാപകർ നിർദ്ദേശിച്ചതോടെ അഹമ്മദിന്റെ കുടുംബം പ്രതിസന്ധിയിലായി. പിന്നെ മൂന്നുദിവസം പഠനവും മൂന്നു ദിവസം ഡയാലിസിസുമായി പ്ലസ്ടുവരെ പഠനം പൂർത്തിയാക്കി.
പഠനത്തിൽ മിടുക്കനായതിനാൽ കൈതക്കാട്ടെ നോവ് പാലിയേറ്റീവ് പ്രവർത്തകരുടെ സഹായത്താൽ മംഗളൂരുവിലെ സ്വകാര്യ കോളജിൽ ബി.സി.എയ്ക്ക് ചേർത്തു. കോളജിന്റെ സഹായത്താൽ സൗജന്യമായി ഡയാലിസിസ് നടക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പോകാൻ മാസം 4000 രൂപ ടാക്സിക്കായി ചിലവഴിച്ചു വരികയാണ്. ഇനിനകം തന്നെ അമ്പതുലക്ഷത്തോളം രൂപ അഹമ്മദിന്റെ ചികിത്സയ്ക്കായി ചെലവായി. കുടുംബത്തിന്റെ അത്താണിയായിരുന്ന പിതാവ് അബ്ദുൽ റഷീദ് രണ്ടുവർഷം മുമ്പാണ് മരണപ്പെട്ടത്. അഹമ്മദിന്റെ ഭീമമായ കോളേജ് ചെലവ് കണ്ടെത്താൻ മാതാവ് ഹഫ്സത്തും സഹോദരങ്ങളും ഏറെ പ്രയാസപ്പെടുകയാണ്. അഹമ്മദിന്റെ ജീവിതത്തിന് കൈത്താങ്ങാകാൻ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |