ഇടത് മുന്നണിയിൽ വോട്ടുചോർച്ച
വോട്ടുനില ഉയർത്തി യു.ഡി.എഫ്
വോട്ട് നഷ്ടപ്പെടുത്തി ബി.ജെ.പി
കൊല്ലം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരവിപുരം ഒഴികെ ജില്ലയിലെ പത്ത് മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് ശക്തമായ വോട്ടുചോർച്ച. വിജയിച്ച മണ്ഡലങ്ങളിലും ഭൂരിപക്ഷ വോട്ടുകളുടെ എണ്ണത്തിലും വലിയ കുറവാണുണ്ടായിട്ടുള്ളത്.
ഇരവിപുരത്ത് നിന്ന് വിജയിച്ച എം. നൗഷാദിന് കഴിഞ്ഞ തവണ 65,392 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ വോട്ടുനിലവാരം 71,573 ലേക്ക് ഉയർന്നെങ്കിലും കഴിഞ്ഞതവണത്തേതിനേക്കാൾ ഭൂരിപക്ഷത്തിൽ കുറവുണ്ടായി. ഇത്തവണ 28,121 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 682 വോട്ടുകളുടെ കുറവാണ് ഉണ്ടായത്.
കഴിഞ്ഞതവണത്തേതിനേക്കാൾ വോട്ടുകൾ കുറഞ്ഞെങ്കിലും ഭൂരിപക്ഷം ഉയർത്താൻ പുനലൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്. സുപാലിന് കഴിഞ്ഞു. 37,057 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. 2016 ലെ തിരഞ്ഞെടുപ്പിൽ ഇവിടെ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം 33,582 ആയിരുന്നു. ഇത്തവണ ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷ വോട്ടുകൾ നേടിയ ഖ്യാതിയും സുപാലിന് സ്വന്തമാണ്.
വോട്ട് ഉയർന്നിട്ടും നേട്ടമുണ്ടായില്ല
പുനലൂരിലൊഴികെ മറ്റ് മണ്ഡലങ്ങളിൽ വോട്ടുനില ഉയർത്താൻ കഴിഞ്ഞെങ്കിലും കരുനാഗപ്പള്ളിയിലും കുണ്ടറയിലും മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. കരുനാഗപ്പള്ളിയിൽ കഴിഞ്ഞതവണ ലഭിച്ച 68,143 വോട്ടുകളിൽ നിന്ന് 94,225 ലേക്ക് ഉയരാൻ സാധിച്ചത് യു.ഡി.എഫ് വിജയത്തിന് മുതൽക്കൂട്ടായി. ഇടത് മുന്നണിയിൽ നിന്ന് പിടിച്ചെടുത്ത കരുനാഗപ്പള്ളി മണ്ഡലത്തിൽ 29,208 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സി.ആർ. മഹേഷാണ് വിജയിച്ചത്. കഴിഞ്ഞതവണ അദ്ദേഹം 1,759 വോട്ടുകൾക്ക് ആർ. രാമചന്ദ്രനോട് പരാജപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് നേതാവായ പി.സി. വിഷ്ണുനാഥിനെ കളത്തിലിറക്കി മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയെ കുണ്ടറയിൽ പരാജപ്പെടുത്താനും യു.ഡി.എഫിന് കഴിഞ്ഞു. കഴിഞ്ഞതവണ മേഴ്സിക്കുട്ടിഅമ്മ 30,460 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിടത്ത് 76,405 വോട്ടുകളും 4,523 വോട്ടിന്റെ ഭൂരിപക്ഷവും നേടാൻ പി.സി. വിഷ്ണുനാഥിന് കഴിഞ്ഞു. ചാത്തന്നൂരിൽ 4,000 വോട്ടുകൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞെങ്കിലും യു.ഡി.എഫിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പകുതി വോട്ട് പോലും ലഭിച്ചില്ല
ഇരവിപുരം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ വോട്ട് നഷ്ടത്തിന്റെ കണക്കാണ് എൻ.ഡി.എയ്ക്കുള്ളത്. ഇരവിപുരത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിന്റെ പകുതി വോട്ടുകൾ പോലും ലഭിച്ചില്ല. കുണ്ടറയിലാകട്ടെ 70 ശതമാനം വോട്ടിന്റെ കുറവാണുണ്ടായത്. ഇവിടെ രണ്ടിടത്തും ഘടക കക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളാണ് മത്സരിച്ചതെന്നും ശ്രദ്ധേയമാണ്.
വോട്ടു നിലവാരം 2021 (ബ്രായ്ക്കറ്റിൽ 2016 ൽ ലഭിച്ച വോട്ടുകൾ)
മണ്ഡലം - എൽ.ഡി.എഫ് - യു.ഡി.എഫ് - എൻ.ഡി.എ
കരുനാഗപ്പള്ളി - 65017 (69902) - 94225 (68143) - 12144 (19115)
ചവറ- 63282 (64666) - 62186 (58477) - 14211 (10276)
കുന്നത്തൂർ - 69436 (75725) - 66646 (55196) - 21760 (21742)
കൊട്ടാരക്കര - 68770 (83443) - 57956 (40811) - 21223 (24062)
പത്തനാപുരം- 67276 (74429) - 52940 (49867) - 12398 (11700)
പുനലൂർ- 80428 (82136) - 43371 (48554) - 20069 (10558)
ചടയമംഗലം- 67252 (71262) - 53574 (49334) - 22238 (19259)
കുണ്ടറ- 71882 (79047) - 76405 (48587) - 6100 (20257)
കൊല്ലം- 58524 (63103) - 56452 (45492) - 14257 (17409)
ഇരവിപുരം- 71573 (65392) - 43452 (36589) - 8468 (19714)
ചാത്തന്നൂർ- 59296 (67606) - 34280 (30139) - 42090 (33199)
മണ്ഡലം - വിജയി - ഭൂരിപക്ഷം - 2016 ലെ ഭൂരിപക്ഷം (2016 ൽ എല്ലാ മണ്ഡലത്തിലും വിജയിച്ചത് എൽ.ഡി.എഫ്)
കരുനാഗപ്പള്ളി - സി.ആർ. മഹേഷ് (യു.ഡി.എഫ്) - 29208 - 1759
ചവറ- സുജിത്ത് വിജയൻ പിള്ള (എൽ.ഡി.എഫ്) - 1096 - 6189
കുന്നത്തൂർ - കോവൂർ കുഞ്ഞുമോൻ (എൽ.ഡി.എഫ്) - 2790 - 20529
കൊട്ടാരക്കര - കെ.എൻ. ബാലഗോപാൽ (എൽ.ഡി.എഫ്) - 10814 - 42636
പത്തനാപുരം- കെ.ബി.ഗണേഷ്‌കുമാർ (എൽ.ഡി.എഫ്) - 14336 - 24562
പുനലൂർ- പി.എസ്. സുപാൽ (എൽ.ഡി.എഫ്) - 37057 - 33582
ചടയമംഗലം- ജെ. ചിഞ്ചുറാണി (എൽ.ഡി.എഫ്) - 13678 - 21928
കുണ്ടറ- പി.സി. വിഷ്ണുനാഥ് (യു.ഡി.എഫ്) - 4523 - 30460
കൊല്ലം- എം.മുകേഷ് (എൽ.ഡി.എഫ്) - 2072 - 17611
ഇരവിപുരം- എം. നൗഷാദ് (എൽ.ഡി.എഫ്) - 28121 - 28803
ചാത്തന്നൂർ- ജി.എസ്. ജയലാൽ (എൽ.ഡി.എഫ്) - 17026 - 34407
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |