കൊല്ലം: കൊവിഡ് കണക്കുകൾ കുറയുന്നെന്ന് ജില്ലാഭരണകൂടം ആവർത്തിക്കുമ്പോഴും നിലവിലെ കൊവിഡ് രോഗികളെ ചികിത്സിക്കാൻ വെന്റിലേറ്ററും ഐ.സി.യു കിടക്കകളും ഇല്ലാതെ ജില്ലയിലെ ആശുപത്രികൾ.
കൊവിഡ് ചികിത്സയുള്ള ആശുപത്രികളിൽ വെന്റിലേറ്ററിനും ഐ.സി.യു കിടക്കകൾക്കും വേണ്ടി കാത്തിരിക്കുന്നവർ നിരവധിയാണ്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും അറിയിച്ചിട്ടും നടപടികളൊന്നും മുന്നോട്ട് പോയിട്ടില്ല.
ജില്ലയിൽ 63 ആശുപത്രികളിലാണ് കൊവിഡ് ചികിത്സ നൽകുന്നത്. ഇവിടങ്ങളിലെല്ലാം കിടത്തി ചികിത്സയ്ക്ക് സൗകര്യമുണ്ടെങ്കിലും അത്യാവശ്യഘട്ടത്തിൽ പോലും ഉപയോഗിക്കാൻ പര്യാപ്തമായ വെന്റിലേറ്റർ സൗകര്യം ഒഴിവില്ല.
കണക്കുകൾ പെരുപ്പിച്ച് ജാഗ്രതാ പോർട്ടൽ
കിടക്കകളുടെ ഒഴിവ് അറിയുന്നതിന് ജാഗ്രതാ പോർട്ടലിന്റെ സഹായം തെടാമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ പോർട്ടലിലെ കണക്കും യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരമുണ്ട്. കിടക്കകളുടെ എണ്ണം സൂചിപ്പിക്കുന്നത് ആകെയുള്ളവയാണെന്നാണ് അധികൃതർ പറയുന്നതെങ്കിലും കൊവിഡ് രോഗികൾക്കായി മാറ്റിവച്ചിട്ടുള്ളത് വളരെ കുറവാണ്. ജാഗ്രതാ പോർട്ടലിലെ വിവരമനുസരിച്ച് കിടക്ക തേടി ആശുപത്രികളിലെത്തിയാൽ രോഗികൾ വലയുമെന്നതിൽ സംശയമില്ല.
കെ.എം.എം.എൽ 250 കിടക്കകൾ കൂടി
ചവറ ശങ്കരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ 250 ഓക്സിജൻ കിടക്കകൾ കൂടി സജ്ജമാക്കി കെ.എം.എം.എൽ. സ്കൂളിന്റെ പഴയ കെട്ടിടത്തിൽ സജ്ജീകരിച്ച കിടക്കകൾ അടുത്തദിവസം ജില്ലാഭരണകൂടത്തിന് കൈമാറും. സ്കൂൾ മൈതാനത്ത് പ്രത്യേകം നിർമ്മിച്ച പന്തലിൽ 800 കിടക്കകൾ കൂടി സജ്ജീകരിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. സ്കൂളിന്റെ പുതിയ കെട്ടിടത്തിൽ നേരത്തെ 100 ഓക്സിജൻ കിടക്കകൾ സജ്ജീകരിച്ച് അധികൃതർക്ക് കൈമാറിയിരുന്നു. ഇവിടെയും കിടക്കകൾ ഒഴിവില്ലാത്ത അവസ്ഥയാണ്.
വെന്റിലേറ്റർ, ഐ.സി.യു കിടക്കകളുടെ ലഭ്യത അറിയാൻ
ടോൾ ഫ്രീ നമ്പർ: 1077
ജില്ലാ കൺട്രോൾ റൂം: 0474 2794021
കൊവിഡ് ചികിത്സ ലഭിക്കുന്ന ആശുപത്രികൾ: 63
ആകെ കിടക്കകൾ: 6,143
വെന്റിലേറ്റർ: 109
ഐ.സി.യു: 324
ഓക്സിജൻ സംവിധാനമുള്ള നോൺ ഐ.സി.യു: 654
"
നേരിട്ട് കൊവിഡ് ആശുപത്രികളിലെത്തുന്നത് ഒഴിവാക്കണം. അതാത് ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടി ഡോക്ടർമാർ നിർദ്ദേശിക്കുന്ന ആശുപത്രികളിലെത്തണം.
ആർ. ശ്രീലത
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |