ആരോഗ്യപ്രവർത്തകരെ വീർപ്പുമുട്ടിച്ച് അമിതജോലിയും സുരക്ഷയില്ലായ്മയും
കൊല്ലം: അമിതജോലിയും സുരക്ഷാസന്നാഹങ്ങളുടെ അഭാവവുംമൂലം നഴ്സിംഗ് ജീവനക്കാരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ വീർപ്പുമുട്ടുന്നു. നവമാദ്ധ്യമങ്ങളിലൂടെ 'സൂപ്പർ ഹീറോ' പരിവേഷം ലഭിച്ചിട്ടുണ്ടെങ്കിലും സ്വന്തം സുരക്ഷപോലും മറന്ന് ജോലിചെയ്യേണ്ട സ്ഥിതിയിലാണ് ആരോഗ്യപ്രവർത്തകർ. സർക്കാർ ആശുപത്രികളിലടക്കം തുടർച്ചയായി ദിവസങ്ങളോളം ഡ്യൂട്ടിചെയ്യേണ്ട അവസ്ഥയുമുണ്ട്. നഴ്സ്, ഗ്രേഡ് 2, ക്ളീനിംഗ് ജീവനക്കാർക്ക് അമിതജോലിയാണ് നൽകിയിട്ടുള്ളത്. താത്കാലിക ജീവനക്കാർക്ക് ഇൻസെന്റീവോ ബത്തയോ നൽകാൻ പോലും അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
നിയമനമില്ല, ജീവനക്കാരും കുറവ്
ഉദ്യോഗക്കയറ്റം, സ്ഥലംമാറ്റം എന്നിവയിലൂടെയുണ്ടായ ഒഴിവുകൾ പോലും കൃത്യസമയത്ത് നികത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. ജില്ലാ ആശുപത്രിയിൽ മാത്രം ഇത്തരത്തിൽ അൻപതോളം ഒഴിവുകളുണ്ടെന്നാണ് കണക്ക്. ജില്ലാ പഞ്ചായത്തും ആശുപത്രി വികസന സമിതിയുമാണ് സാധാരണനിലയിൽ നിയമനം നടത്തേണ്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശമ്പളം നൽകാനാകാത്തതാണ് പുതിയ നിയമനങ്ങൾക്ക് തടസമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ശുചീകരണക്കാർക്ക് മാസ്ക് മാത്രം
ജില്ലാ ആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ശുചീകരണ ജീവനക്കാർക്ക് കൊവിഡിനെ ചെറുക്കാൻ മാസ്ക് മാത്രമാണ് നൽകുന്നത്. ആശുപത്രികളിലെത്തുന്നവരുമായി ഏറ്റവുംകൂടുതൽ സമ്പർക്കം പുലർത്തുന്നതും രോഗസാദ്ധ്യത കൂടുതലുള്ളതും ഇവർക്കാണ്. കൊവിഡ് പോസിറ്റീവായ രോഗികളുടെ ഭക്ഷണപ്പൊതികൾ വേർതിരിക്കുന്നതും ഭക്ഷണാവശിഷ്ടങ്ങൾ എടുക്കുന്നതും ഇവരാണ്.
ആനുകൂല്യങ്ങളും അവധിയുമില്ല
1. കൊവിഡ് ഡ്യൂട്ടിയിൽ കൂടുതലും താത്കാലിക ജീവനക്കാർ
2. തുടർച്ചയായ 7 ദിവസം രാത്രിയും പകലും ജോലി
3. 7 ദിവസത്തിനുശേഷം 14 ദിവസം ക്വാറന്റൈൻ
4. ആന്റിജൻ ടെസ്റ്റിന് ശേഷം 15 ദിവസം വീണ്ടുംജോലി
5. ഒപ്പം താമസിക്കുന്നവർ പോസിറ്റീവായാലും ജോലിചെയ്യണം
6. ആന്റിജൻ ടെസ്റ്റ് സർട്ടിഫിക്കറ്റ് നൽകുന്നത് 17 ദിവസത്തിനുശേഷം
7. 18 ദിവസം ജോലിക്ക് കയറിയാൽ മൂന്ന് ദിവസം അവധി
8. നഷ്ടം പ്രവൃത്തിദിനവും വേതനവും
9. ഓവർ ഡ്യൂട്ടി, ഇൻസെന്റീവ്, ബത്ത എന്നിവയില്ല
10. സുരക്ഷാവസ്തുക്കൾ ഇല്ലാത്തതുമൂലം രോഗഭീതി
ഓക്സിജൻ ഇറക്കുകൂലി 47 രൂപ
ആശുപത്രിവളപ്പിൽ ഒരു ഓക്സിജൻ സിലിണ്ടർ ഇറക്കുന്നതിന് മാത്രം 47 രൂപയാണ് ചെലവാക്കുന്നത്. അവിടെ നിന്ന് സ്റ്റോർ റൂമിലേക്കും തുടർന്ന് വാർഡുകൾ, ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിലേക്കും എത്തിക്കുന്നത് നഴ്‌സുമാർ ഉൾപ്പെടെയുള്ളവരാണ്. കാലിസിലിണ്ടറുകൾ തിരികെ ചുമന്ന് എത്തിക്കുന്നതും ഇവർ തന്നെ. എന്നാൽ ഇൻസെന്റീവ് ഇനത്തിലോ മറ്റോ ഒരു രൂപപോലും ഇവർക്ക് അധികമായി നൽകാറില്ല. ഓക്സിജൻ സിലിണ്ടറുകളുടെ എണ്ണം കൃത്യമാക്കുന്നതും ഇവരുടെ ജോലിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |