വിദ്യാഭ്യാസം നിഷേധിച്ച് സ്വകാര്യ സ്‌കൂളുകൾ
കൊല്ലം: മുഴുവൻ ഫീസും അടയ്ക്കാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം നിഷേധിച്ച് ജില്ലയിലെ സ്വകാര്യ സ്‌കൂളുകൾ. പ്രവേശന ഫീസുൾപ്പെടെ ഭീമമായ തുക നൽകിയ ശേഷമാണ് മിക്ക വിദ്യാർത്ഥികൾക്കും അഡ്മിഷൻ നൽകിയിട്ടുള്ളത്.
ഇതോടൊപ്പം വാർഷിക ഫീസിന്റെ 75 ശതമാനവും അടച്ചു. മിച്ചമുള്ള തുക അടയ്ക്കാത്ത വിദ്യാർത്ഥികളെയാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് പുറത്താക്കി തുടങ്ങിയത്. പ്ളേ ക്‌ളാസ് മുതൽ പ്ലസ്‌ടു വരെയുള്ള ക്ലാസുകളിലേക്ക് ഭീമമായ തുകയാണ് സ്വകാര്യ മാനേജ്‌മെന്റുകൾ ഈടാക്കുന്നത്. പഠനോപകരണങ്ങൾക്കായി കൂടുതൽ തുക നൽകുകയും വേണം. ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് വാർഷിക ഫീസിനത്തിൽ 18,000 രൂപ മുതലാണ് ഫീസ് ഈടാക്കുന്നത്. പ്രവേശനത്തിനായി കുറഞ്ഞത് 10,000 രൂപ കൂടുതലായി നൽകുകയും വേണം.
അദ്ധ്യാപകർക്ക് പകുതി വേതനം
ഓൺലൈൻ പഠനമായതിനാൽ പകുതിയോ അതിൽ കുറവോ വേതനമാണ് അദ്ധ്യാപകർക്ക് നൽകുന്നത്. എന്നാൽ കുട്ടികളുടെ ഫീസിൽ മാനേജ്മെന്റുകൾ വിട്ടുവീഴ്‍ച ചെയ്യാറില്ല. തുച്ഛമായ ശമ്പളമാണ് മിക്ക അദ്ധ്യാപകർക്കും ലഭിക്കുന്നത്. പ്രതിഷേധിക്കാനോ യൂണിയൻ പ്രവർത്തനം നടത്താനോ ഇവർക്ക് അനുവദമില്ല.
ലാബ്, ലൈബ്രറി ഫീസുകൾ വാങ്ങരുത്
സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്ന കാലത്തുള്ള ലാബ്, ലൈബ്രറി ഫീസുകൾ വാങ്ങരുതെന്നാണ് സർക്കാർ നിർദ്ദേശം. ഇവ പാലിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, ഏപ്രിൽ, മേയ് മാസങ്ങളിലെ അവധിക്കാലവും കണക്കുകൂട്ടിയാണ് വാർഷിക ഫീസ് വാങ്ങുന്നത്. ഫീസ് മുടക്കം വരുത്തുന്നവർക്ക് വിടുതൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ നൽകുന്നതിലും വാർഷിക പരീക്ഷ എഴുതുന്നതിൽ വിലക്കുന്നതും ചില സ്‌കൂളുകളിൽ നടപ്പാക്കിയത് നേരത്തെ വിവാദമായിരുന്നു.
അനുമതിയില്ലാതെ വാങ്ങുന്ന ഫീസുകൾ
1. ലാബ്, ലൈബ്രറി ഫീസ്
2. ട്യൂഷൻ ഫീസ്
3. പരീക്ഷാഫീസ് (പേപ്പർ ഉൾപ്പെടെ)
4. യാത്രാ ഫീസ്
5. കെട്ടിട ഫണ്ട്
6. മറ്റിനം (ഏത് തരമെന്ന് രേഖപ്പെടുത്തില്ല)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |