ചാത്തന്നൂർ: ഇരുകാലുകളും ഒടിഞ്ഞുതൂങ്ങി തലചായ്ക്കാൻ ഇടമില്ലാതെ മകന്റെ ബന്ധുവീടിന്റെ മുറ്റത്ത് ഇടിഞ്ഞുവീഴാറായ ചായ്പ്പിൽ കഴിയുകയാണ് എൺപത്തെട്ടുകാരിയായ ചെല്ലമ്മ. അമ്മയെയും കുടുംബത്തെയും കൂട്ടി അടച്ചുറപ്പുള്ള വീട്ടിലേക്ക് താമസം മാറാൻ ഗതിയില്ലാത്ത മകൻ സത്യന്റെ നിസഹായാവസ്ഥയും കണ്ണീർക്കാഴ്ചയാകുന്നു.
സത്യന്റെ കുടുംബ ഓഹരി വിറ്റ് ലഭിച്ച ഒന്നര ലക്ഷം രൂപ കൊടുത്ത് വർക്കല മുത്താനയിൽ വാങ്ങിയ മൂന്ന് സെന്റ് ഭൂമി നിയമക്കുരുക്കിലായതോടെ അവിടെ വീടുവയ്ക്കാൻ കഴിഞ്ഞില്ല. കല്ലുവാതുക്കൽ കുളത്തൂർകോണം പൊയ്കയിൽ ചരുവിള വീട്ടിലാണ് മനസിനെ നോവിക്കുന്ന കാഴ്ചകൾ.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ചെല്ലമ്മയും മകൻ സത്യനും ഭാര്യയും രണ്ട് പെൺമക്കളും ഏഴുമാസം മുമ്പാണ് സത്യന്റെ ഭാര്യയുടെ കുടുംബ വീട്ടിലേക്ക് താമസം മാറ്റിയത്.
ഭാര്യയുടെ ചേച്ചിയും കുടുംബവും ഈ വീട്ടിൽ തന്നെയാണ്. ഒരുമാസം മുമ്പ് ചേച്ചിയുടെ മകൾ പ്രസവാനന്തരം വീട്ടിലെത്തി. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച രണ്ട് മുറിയും അടുക്കളയും ചെറിയ ഹാളും മാത്രമുള്ള വീട്ടിലാണ് ഒൻപതുപേരും നവജാത ശിശുവും കഴിഞ്ഞിരുന്നത്.
ശാരീരിക അവശത മൂലം കിടക്കയിൽ തന്നെ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കുന്ന അവസ്ഥയിലായതോടെ ചെല്ലമ്മയെ മുറ്റത്തെ ചായ്പ്പിലേയ്ക്ക് മാറ്റി. ഇവർക്ക് കൈത്താങ്ങുന്നതിന് പകരം നാട്ടിലെ ചിലർ മകനും ബന്ധുക്കളും ചേർന്ന് ചെല്ലമ്മയെ പുറത്താക്കിയെന്ന് കാട്ടി പൊലീസിൽ വിവരം അറിയിച്ചു. ഇതോടെയാണ് കുടുംബത്തിന്റെ ദുരിതം പുറംലോകം അറിയുന്നത്.
പാരിപ്പള്ളി പൊലീസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ് ഐ.സി.ഡി.എസ് സി.ഡി.പി.ഒ രഞ്ജിനി, ഗ്രാമപഞ്ചായത്തംഗം രഞ്ജിത്ത് മോൻ തുടങ്ങിയവരെത്തി ചെല്ലമ്മയെ വീടിനുള്ളിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാതെ താൻ ചായ്പ്പിൽ കഴിഞ്ഞോളാമെന്ന നിലപാടിലായിരുന്നു ചെല്ലമ്മ. തുടർന്ന് പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെട്ട് ചെല്ലമ്മയെ അവിടേയ്ക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |