ജില്ലയിൽ വ്യാജ വാറ്റ് വ്യാപകം
കൊല്ലം: ജില്ലയിൽ വ്യാജവാറ്റ് വർദ്ധിച്ചതോടെ തൊണ്ടിമുതൽ സൂക്ഷിക്കാനിടമില്ലാതെ എക്സൈസ് റേഞ്ച് ഓഫീസുകൾ. ജില്ലയിൽ മാത്രം ഒൻപത് റേഞ്ച് ഓഫീസുകളാണുള്ളത്. ലോക്ക് ഡൗണിനെ തുടർന്ന് ചാരായം നിർമ്മിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പരിശോധനകളും ശക്തമാണ്.
എന്നാൽ ഈ മേഖലയിൽ പുതുമുഖങ്ങളുടെ കടന്നുവരവും സമൂഹത്തിലെ ഉന്നതർ യുട്യൂബ് വഴി വാറ്റാൻ പഠിക്കുന്നതും എക്സൈസിനെ ആശങ്കയിലാക്കുന്നുണ്ട്. എല്ലാ വീട്ടിലും കയറി പരിശോധിക്കുന്നത് പ്രായോഗികമല്ലെങ്കിലും വിവരം ലഭിച്ചാൽ പരിശോധന നടത്തുമെന്ന് എക്സൈസ് അറിയിച്ചു. റേഞ്ച് ഓഫീസുകളിൽ ഇത്തരക്കാരെ കുറിച്ചുള്ള സന്ദേശങ്ങൾ ലഭിക്കാറുണ്ടെങ്കിലും വ്യക്തിവൈര്യാഗം മൂലം വ്യാജ സന്ദേശങ്ങൾ കൈമാറുന്നതും സ്വാഭാവികമാണ്.
കേസുകൾ തീർപ്പാകുന്നില്ല
ലോക്ക് ഡൗണിനെ തുടർന്ന് തൊണ്ടിമുതലുകൾ റിപ്പോർട്ട് തയ്യാറാക്കി കേസുകൾ തീർപ്പാക്കാൻ കഴിയാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മജിസ്‌ട്രേറ്റിന്റെ സാക്ഷ്യപത്രത്തോടൊപ്പം റിപ്പോർട്ട് തയ്യാറാക്കി തൊണ്ടിമുതൽ നശിപ്പിക്കുകയോ മറ്റോ ചെയ്യാറുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ സാക്ഷ്യപ്പെടുത്തലും ക്രമപ്പെടുത്താലും സാദ്ധ്യമാകാത്തതാണ് കെട്ടികിടക്കാൻ കാരണം.
കഞ്ചാവ് ഒഴുക്ക് കുറഞ്ഞു
ലോക്ക് ഡൗണിന് മുമ്പ് കഞ്ചാവ്, അളവിൽ കൂടുതൽ മദ്യം സൂക്ഷിക്കൽ എന്നിവയായിരുന്നു കൂടുതൽ കേസുകൾ. ട്രെയിൻ സർവീസ് ഇല്ലാത്തതിനാൽ ഇത്തരം കേസുകൾ ഇപ്പോൾ കുറവാണ്. ലോക്ക് ഡൗൺ പിൻവലിക്കുന്ന മുറയ്ക്ക് ഇവർ സജീവമാകുമെന്നാണ് എക്സൈസ് കണക്കുകൂട്ടൽ.
സ്‌ക്വാഡ്, ഷാഡോ ടീം ശക്തമാക്കി
ആളൊഴിഞ്ഞ കെട്ടിടങ്ങൾ, പുരയിടങ്ങൾ, തുരുത്തുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്. സ്‌ക്വാഡും ഷാഡോ ടീമും ഇതിനായി രംഗത്തുണ്ട്. വാറ്റ് സംഘങ്ങൾ സജീവമായതിനാൽ രാത്രികാല പരിശോധന ശക്തമാക്കി.
കൊല്ലം റേഞ്ചിൽ പിടികൂടിയത്
കോട: 6,076 ലിറ്റർ
ചാരായം: 48
വൈൻ: 16.250
കേസുകൾ: 36
അറസ്റ്റിലായവർ: 19
കൊല്ലം ഡിവിഷൻ ഓഫീസ്: 0474 2745648
"
വേഗത്തിൽ തയ്യാറാക്കുന്നതിനാൽ രാസവസ്തുക്കൾ ചേർത്താണ് വാറ്റുന്നത്. ഇത് ജീവന് തന്നെ ഹാനികരമായേക്കാം.
എസ്. കൃഷ്ണകുമാർ
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |