കൊല്ലം: കാവനാട് ചന്തയിൽ മാംസകച്ചവടം നടത്തുന്ന മധുര സ്വദേശി പ്രകാശ് ഇറച്ചിവെട്ടുന്ന ലാഘവത്തോടെയാണ് ഇന്നലെ ഉച്ചയ്ക്ക് പൊതുനിരത്തിൽ വച്ച് ഓട്ടോ ഡ്രൈവറായ വിഷ്ണുവിനെ കുത്തിക്കൊലപ്പെടുത്തിയത്. പ്രകാശ് ഇറച്ചിവെട്ടാൻ ഉപയോഗിക്കുന്ന കത്തി ഒറ്റ കുത്തിന് തന്നെ വിഷ്ണുവിന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ കാവനാട് കരിമ്പോലിൽ വച്ച് സോഡാകുപ്പി പൊട്ടിച്ച് പ്രകാശ് വിഷ്ണുവിനെ കുത്താൻ ശ്രമിച്ചിരുന്നു. നാട്ടുകാർ പിടിച്ചുമാറ്റിയതുകൊണ്ടാണ് വിഷ്ണുവിന്റെ ആയുസ് അല്പ നേരം കൂടി നീണ്ടുനിന്നത്. അരിശത്തോടെയാണ് പ്രകാശ് വീട്ടിലെത്തിയത്. വിവരം തിരക്കിയ മകൻ രാജപണ്ഡ്യൻ പ്രകാശിനെയും കൂട്ടി വിഷ്ണുവിനെ തിരഞ്ഞിറങ്ങുകയായിരുന്നു. പിന്നീട് പള്ളിക്കാവിൽ വച്ച് സിനിമാ സ്റ്റൈലിൽ വിഷ്ണുവും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുക്ക് വച്ചു. പിന്നീട് അധിക നേരമെടുക്കാതെ പ്രകാശ് ബൈക്കിൽ നിന്ന് ചാടിയിറങ്ങി വിഷ്ണുവിനെ കുത്തിവീഴ്ത്തുകയായിരുന്നു.
കൊലപ്പെടുത്തണമെന്ന് ഉറപ്പിച്ചാണ് അച്ഛനും മകനും വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. കൊലപാതക ശേഷം കുരീപ്പുഴ കടവിലെത്തിയ ഇരുവരും തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി വാഹനം സംഘടിപ്പിക്കാൻ പലരെയും ബന്ധപ്പെട്ടു. തമിഴ്നാട്ടിൽ ഒളിച്ചുതാമസിക്കാനുള്ള സ്ഥലത്തിനായും പരിചയക്കാരെ ബന്ധപ്പെട്ടു. ഇതിനിടയിലാണ് പൊലീസ് വലയിലായത്. മധുര സ്വദേശിയായ പ്രകാശ് അവിടെ അക്രമസംഭവങ്ങളിൽ പ്രതിയാണെന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ പ്രകാശിന്റെ പശ്ചാത്തലം അന്വേഷിക്കാൻ ശക്തികുളങ്ങര പൊലീസ് മധുര പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |