കാർഡിയോളജിസ്റ്റ് ദാ വന്നു, ദേ പോയി
കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഏഴുമാസം മുമ്പ് ആരംഭിച്ച കാർഡിയോളജി ഒ.പി നിലച്ചു. ഹെൽത്ത് സർവീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ ഡോക്ടർ നീണ്ട അവധിയിൽ പ്രവേശിച്ചതാണ് പ്രശ്നം. കാർഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ ഹൃദ്‌രോഗികൾ മരിക്കുന്നതായും പരാതിയുണ്ട്.
ജില്ലയിൽ ആകെയുള്ള സർക്കാർ മെഡിക്കൽ കോളേജായിട്ടും കാർഡിയോളജി അടക്കം പ്രധാനപ്പെട്ട പല സ്പെഷ്യാലിറ്റികളും ഇവിടെ അനുവദിച്ചിട്ടില്ല. ഡെപ്യൂട്ടേഷനിൽ എത്തിയ കാർഡിയോളജിയിൽ പി.ജിയുള്ള ഡോക്ടർ ആഴ്ചയിൽ രണ്ട് ദിവസമാണ് ഒ.പി നടത്തിയിരുന്നത്. ഈ ദിവസങ്ങളിൽ നൂറിലധികം പേർ ഒ.പിയിൽ എത്തിയിരുന്നു. ഇവരെല്ലാം ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. കാർഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ തീവ്രഹൃദ്‌രോഗം ഉള്ളവരെയെല്ലാം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ്.
നെഫ്രോളജി ഒ.പിയും നിലച്ചു
ഇടക്കാലത്ത് ഉണ്ടായിരുന്ന നെഫ്രോളജി ഒ.പിയും നിലച്ചു. നെഫ്രോളജിസ്റ്റിന്റെ സ്ഥിരം തസ്തികയും ഇവിടില്ല. നെഫ്രോളജിയിൽ പി.ജിയുള്ള ജനറൽ മെഡിസിൽ വിഭാഗത്തിലെ ഡോക്ടറാണ് ഇടക്കാലത്ത് പ്രത്യേക ഒ.പി നടത്തിയിരുന്നത്. ഈ ഡോക്ടർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജോലി രാജിവച്ച് പോവുകയായിരുന്നു.
ട്രോമാകെയർ
1. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകൽ
2. ദേശീയപതായോരത്തുള്ള പ്രധാന സർക്കാർ ആശുപത്രികളിൽ
3. പാരിപ്പള്ളി മെഡിക്കൽ കോളേജിനെയും തിരഞ്ഞെടുത്തു
4. അടിസ്ഥാന സൗകര്യം ഒരുക്കൽ രണ്ട് ഘട്ടങ്ങളായി
5. നിർമ്മാണം രണ്ടാഴ്ചയ്ക്കകം ആരംഭിക്കും
6. ഡോക്ടർമാരുടെ തസ്തിക അനുവദിക്കുന്നതിൽ തീരുമാനമായില്ല
അനുവദിച്ചത്: 8.50 കോടി
''
ജില്ലയിലെ ഏക സർക്കാർ മെഡിക്കൽ കോളേജായിട്ടും പ്രധാനപ്പെട്ട സ്പെഷ്യാലിറ്റികളൊന്നും പ്രവർത്തിക്കുന്നില്ല. അടിയന്തരമായി ഡോക്ടർമാരെ നിയമിക്കണം.
ആശുപത്രി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |